സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന്‍ 1,440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായപ്പോള്‍, പവന്‍ വില 1,440 രൂപ താഴ്ന്ന് 1,18,560 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് 150 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 12,175 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,480 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,115 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 280 രൂപയായി.
രാജ്യാന്തര വിപണിയിലെ സ്വര്‍ണവില ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 1.50 ശതമാനം കുറഞ്ഞ് സ്വര്‍ണവില 5,091 ഡോളറിലെത്തി. ഇന്നലെ 5,193 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് വില ഇടിവ് രേഖപ്പെടുത്തിയത്.
റഷ്യയും പോളണ്ടും സ്വര്‍ണശേഖരം വില്‍ക്കുന്നതും ഡോളര്‍ ശക്തിപ്രാപിച്ചതും ദുബായിലെ വ്യാപാര മേഖലയിലെ പ്രതിസന്ധിയും സ്വര്‍ണവിലയെ താഴോട്ടു തള്ളിയതായി വിലയിരുത്തപ്പെടുന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഡോളര്‍.
ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്ക–ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. ബാരലിന് 110 ഡോളറിന് മുകളിലേക്ക് എണ്ണവില ഉയര്‍ന്നിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ ഉല്‍പാദകര്‍ വിതരണം കുറച്ചതാണ് ഈ വിലക്കയറ്റത്തിന് കാരണമായത്.
അമേരിക്കയിലെ പുതിയ തൊഴില്‍ വിപണി കണക്കുകളും വിപണിയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 92,000 തൊഴിലവസരങ്ങള്‍ കുറഞ്ഞത് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയായി നിക്ഷേപകര്‍ കാണുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും എണ്ണവില വര്‍ധനയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കയും വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ വീണ്ടും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുന്നതായി വിലയിരുത്തപ്പെടുന്നു. അനിശ്ചിതത്വം തുടരുകയാണെങ്കില്‍ സ്വര്‍ണത്തിലേക്കുള്ള ആവശ്യകത വര്‍ധിക്കുകയും അതോടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
