വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനത്തിന് ഒരുങ്ങി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ പൂർത്തിയായിരിക്കുകയാണ്. ഇന്ന് മുതൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ജൂലൈ 11 മുതൽ നടന്നുവരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പലുകൾ തുറമുഖത്ത് എത്തിയിട്ടുണ്ട്. ഈ കാലയളവിൽ ഏകദേശം ഒന്നരലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തിരുന്നു. ജിഎസ്‌ടിയായി 16.5 കോടി രൂപ ഇതുവരെ ലഭിച്ചതിൽ പകുതി കേരളത്തിന് ലഭ്യമാകും. ജനുവരിയുടെ ആദ്യവാരത്തിലാണ് തുറമുഖത്തിന്റെ കമീഷനിങ് നടക്കുക. ഇതിനുശേഷം കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തും, നികുതികളിലും വർധന പ്രതീക്ഷിക്കുന്നു.കമീഷനിങ് ദിവസം ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനിയറിങ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി, വിഴിഞ്ഞത്തെ ഔദ്യോഗികമായി ഒരു കൊമേഴ്‌സ്യൽ ഓപ്പറേഷൻ തുറമുഖമെന്ന് പ്രഖ്യാപിക്കും. എംഎസ്‌സി ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തെ ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. രാജ്യത്ത് ജേഡ് സർവീസിന്റെ ഭാഗമാകുന്ന ഏക തുറമുഖമാണ് വിഴിഞ്ഞം.തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും 2028 ഡിസംബർക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ അദാനി പോർട്ട് കമ്പനി ഉറപ്പു നൽകി. ഇതോടെ തുറമുഖത്തിന്റെ പ്രതിവർഷ കുറഞ്ഞ സ്ഥാപിത ശേഷി 30 ലക്ഷം കണ്ടെയ്‌നറുകൾ ആയിരിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത് 45 ലക്ഷം കണ്ടെയ്‌നറുകളായി ഉയർത്താനാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നർ ടെർമിനലായി വിഴിഞ്ഞം മാറും.