വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍; 180 കി.മീ. വേഗത കൈവരിച്ച് പരീക്ഷണ ഓട്ടം പൂർത്തിയാക്കി

വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് പുതിയ പരീക്ഷണ ഓട്ടങ്ങൾ തെളിയിച്ചു. ജനുവരി 1-ന് രാജസ്ഥാനിലെ കോട്ട മുതൽ രോഹാൽഖർഡ് വരെ 40 കിലോമീറ്റർ ദൂരവും ജനുവരി 2-ന് കോട്ട മുതൽ ബണ്ടി ജില്ലയിലെ ലബൻ വരെ 30 കിലോമീറ്റർ ദൂരവും നടത്തിയ പരീക്ഷണങ്ങളിൽ ട്രെയിന്‍ പരമാവധി വേഗം കൈവരിച്ചു. ഇതേപ്പറ്റിയുള്ള വീഡിയോ ദൃശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവെച്ചു. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യ ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നേരത്തെ ഈ ട്രെയിന്‍ പ്രതീക്ഷിച്ച വേഗം കൈവരിക്കില്ലെന്ന് സൂചന നൽകിയിരുന്നു. വന്ദേഭാരത് ചെയർകാർ മോഡലിലാണ് സ്ലീപ്പർ ബെർത്തുകൾ ഉൾപ്പെടുത്തി പുതിയ രൂപപ്പെടുത്തലുകൾ നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ കൂടുതൽ വെള്ളം സംഭരിക്കാൻ പ്രത്യേക സംവിധാനങ്ങളും ചേർത്തിട്ടുണ്ട്. ഇതുമൂലം കോച്ചുകളുടെ ഭാരം വർധിച്ചതായി ഉന്നത വൃത്തങ്ങൾ അറിയിക്കുന്നു. പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിര്‍മ്മാണമേറ്റെടുത്ത ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) സ്ലീപ്പർ കോച്ചുകൾ റെഡിയായി നൽകുകയാണ്. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനയ്ക്കായി ആർ.ഡി.എസ്.ഒ. അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുവെന്നും, എല്ലാ രേഖകളും കമ്മിഷണർക്ക് കൈമാറിയ ശേഷം ട്രയൽ റൺ നടത്തുമെന്നും അധികൃതർ അറിയിച്ചു. അന്തിമ പരിശോധനകളും രേഖാമൂലമായ അനുമതികളും പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ട്രെയിന്‍ റെയിൽവേയ്ക്ക് കൈമാറുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.