വാക്‌സിൻ ലഭ്യമല്ല; കേരളത്തിൽ 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര്

കോട്ടയം: സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ വർധിക്കാൻ പ്രധാനമായ കാരണം. വാക്‌സിന്‍ ഡോസ് അനുവദിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.
അതെസമയം 2017-ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ വാക്‌സിനേഷന്‍ പട്ടികയില്‍ എംഎംആര്‍ ഉള്‍പ്പെടുത്തിയില്ല.മീസില്‍സ്, റൂബെല്ല (എംആര്‍) വാക്‌സിന്‍മാത്രമാണ് കേന്ദ്രം വിതരണം ചെയ്യുന്നത്. കേരളം കുറച്ചുകാലത്തേക്ക് എഎംആര്‍ വാക്‌സിന്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും പിന്നീട് അത് തുടര്‍ന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തില്‍ 2017-ലെ നയം തിരുത്തി എംഎംആര്‍ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വയനാട്ടില്‍ ഇക്കാരണത്താൽ ഒരു സ്‌കൂള്‍ 29 ദിവസം അടച്ചിടേണ്ടിവന്നു. ആലപ്പുഴയില്‍ 21 ദിവസം എട്ട് സ്‌കൂളുകള്‍ ക്ലാസ് ഒഴിവാക്കി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കുമേല്‍ ഇവിടെയും സ്‌കൂളുകള്‍ അടച്ചിട്ടു. വൈറസാണ് മുണ്ടിനീര് ബാധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തില്‍ പ്രത്യുത്പാദനവ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.