യുഎസ് പെൻഷൻ ഫണ്ടുകൾ നിക്ഷേപ സാധ്യതകൾതേടി ഇന്ത്യയിലേക്ക്

1.8 ട്രില്യണ്‍ യുഎസ് ഡോളറിലധികം മൂല്യമുള്ള അമേരിക്കയിലെ അഞ്ച് പെൻഷൻ ഫണ്ടുകൾ ദീർഘകാല നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് കോൺസൽ ജനറൽ മൈക്ക് ഹാൻക്കി അറിയിച്ചു.ഫണ്ടുകളുടെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും, അവരുടെ എക്‌സിക്യൂട്ടീവുകൾ ആർബിഐ, സെബി മേധാവികളെ കാണുകയും, ഇന്ത്യയിലെ വളർന്നുവരുന്ന പ്രാരംഭ പബ്ലിക് ഓഫറുകളെ (IPO) കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും.യുഎസ് പെൻഷൻ ഫണ്ടുകൾ നേരിട്ട് അല്ലെങ്കിൽ പരോക്ഷമായി ഇന്ത്യയിൽ 50 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും, ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ 4 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ഹാൻക്കി കൂട്ടിച്ചേർത്തു.ഈ അഞ്ച് ഫണ്ടുകളിലും യുഎസിലെ 50 സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ടെന്നും, ഡെമോക്രാറ്റ്-റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ രണ്ടും ഇതിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇന്ത്യയുടെ ധനമന്ത്രാലയവും നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടും ചേർന്ന് ‘മ്യൂച്വൽ ഫ്യൂച്ചേഴ്സ് പെൻഷൻ ഫണ്ട് റോഡ്‌ഷോ’യുടെ ഭാഗമായി ഈ സന്ദർശനം സംഘടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.’ഇന്ത്യൻ നിക്ഷേപ വിപണിയെ കുറിച്ച് കൂടുതൽ പഠിക്കാനും, ഇവിടുത്തെ പ്രധാന രാഷ്ട്രീയ, ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് ഞങ്ങൾ ഈ ഉയർന്ന തലപ്പത്തെ എക്‌സിക്യൂട്ടീവുകളെ ഇന്ത്യയിൽ കൊണ്ടുവരുന്നത്,’ ഹാൻക്കി പറഞ്ഞു.ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന ഈ സന്ദർശനത്തിൽ എക്‌സിക്യൂട്ടീവുകൾ സാമ്പത്തിക തലസ്ഥാനം മുംബൈയും ബെംഗളൂരും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.