ഇറക്കുമതി നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഒരുങ്ങി കേന്ദ്ര സ്റ്റീൽ മന്ത്രാലയം

വളരുന്ന സ്റ്റീൽ ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്റ്റീൽ മന്ത്രാലയം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആന്റി-ഡംപിംഗ് ഡ്യൂട്ടി, ഗുണനിലവാര നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൈനയിൽ നിന്ന് കൂടുതലായി എത്തുന്ന വിലകുറഞ്ഞ സ്റ്റീൽ ആഗോള വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ്. ഇതിനെ തടയുന്നതിനായി സർക്കാരിന്റെ നിരീക്ഷണം ശക്തമാക്കി. ഇതോടൊപ്പം ന്യായവും സുതാര്യവുമായ വ്യാപാര നിലപാട് ഉറപ്പാക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചര്‍ച്ചകൾ നടത്തിവരുന്നുവെന്ന് കേന്ദ്ര സ്റ്റീൽ മന്ത്രി എച്ച്.ഡി. കുമാരസ്വാമി ബിസിനസ് ലൈനെ അറിയിച്ചു. ഡബ്ല്യു.ടി.ഒ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആസിയാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. കയറ്റുമതി വിപണികളുടെ വൈവിധ്യം ഇന്ത്യയുടെ ശ്രദ്ധയിലുണ്ട്. കാർബൺ ബഹിർഗമനം 2070 ഓടെ പൂജ്യത്തിലേക്ക് എത്തിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി, ഗ്രീൻ സ്റ്റീൽ മിഷനിൽ പ്രാധാന്യം നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഈ ദീർഘകാല ലക്ഷ്യം രാജ്യത്തെ സ്റ്റീൽ മേഖലയിൽ ഗണ്യമായ മാറ്റം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.