പൊണ്ണത്തടിയ്ക്കെതിരെ യുകെയിൽ കർശന നടപടികൾ; ജങ്ക് ഫുഡ് പരസ്യങ്ങൾ നിരോധിക്കുന്നു

യുകെ സർക്കാർ കുട്ടികളിൽ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ഗ്രാനോള, മഫിനുകൾ തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങളുടെ പകൽ ടിവി പരസ്യങ്ങൾ നിരോധിച്ചു. ഇവയെ ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. നാഷണൽ ഹെൽത്ത് സർവീസ് (NHS) നൽകുന്ന കണക്കുകൾ പ്രകാരം, ബ്രിട്ടനിൽ കുട്ടികളിൽ പൊണ്ണത്തടി കൂടുതലാണ്. നാല് വയസ്സുള്ള പത്തിൽ ഒരാൾക്ക് പൊണ്ണത്തടിയുള്ളതായും അഞ്ച് വയസ്സുള്ള അഞ്ച് കുട്ടികളിൽ ഒരാൾ അമിതമായ പഞ്ചസാര ഉപയോഗത്തിൽ പല്ല് നശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചെറുപയർ, കടൽപ്പായൽ അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ, ബോംബെ മിക്സ്, എനർജി ഡ്രിങ്കുകൾ, ഹാംബർഗറുകൾ, ചിക്കൻ നഗറ്റുകൾ എന്നിവയും നിരോധിത പട്ടികയിലുണ്ട്. ക്രോസന്റ്സ്, പാൻകേക്കുകൾ, വാഫിളുകൾ പോലുള്ള പ്രീ-പാക്ക് ചെയ്ത മധുരമുള്ള പ്രഭാതഭക്ഷണങ്ങളും റെഡി-ടു-ഇറ്റ് ധാന്യങ്ങൾ, മ്യൂസ്ലി തുടങ്ങിയ ജനപ്രിയ ഇനങ്ങളും നിയന്ത്രണവിധേയമാക്കപ്പെട്ടു. എന്നാൽ, സ്വാഭാവിക ഓട്സ്, മധുരമില്ലാത്ത തൈര് പോലുള്ള ഭക്ഷണങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല. പ്രതിവർഷം ഏകദേശം 20,000 കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാൻ ഈ നടപടികൾ സഹായകരമാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.