ട്രംപിന്റെ താരിഫ് ഭീഷണി; ഇന്ത്യൻ കയറ്റുമതിക്കാർ ആശങ്കയിൽ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ ഭീഷണി കയറ്റുമതിക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യവസായ പ്രമുഖർ. വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ കയറ്റുമതി മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.രാജ്യത്തിന്റെ കയറ്റുമതി വളർച്ചയ്ക്കുള്ള മാർഗങ്ങൾ സംബന്ധിച്ച് ടെക്സ്റ്റൈൽ, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, തുകൽ, സേവനങ്ങൾ തുടങ്ങിയ വ്യവസായ മേഖലയിലെ കയറ്റുമതി പ്രമോഷൻ കൗൺസിലുകളുമായി ഗോയൽ നടത്തിയ യോഗത്തിലാണ് വ്യവസായികൾ യുഎസ് താരിഫ് ഭീഷണി മുൻനിർത്തി ആശങ്ക പ്രകടിപ്പിച്ചത്.
കയറ്റുമതിക്കാർ ചൂണ്ടിക്കാണിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളിൽ ഗുണനിലവാര നിയന്ത്രണ ഓർഡറുകൾ, വിദഗ്ധ തൊഴിലാളികളുടെ അഭാവം, പലിശ തുല്യതാ പദ്ധതിയുടെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. ട്രംപ് നേരത്തെ തന്നെ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിലെ രാജ്യങ്ങൾക്കെതിരെ 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിക്സ് രാജ്യങ്ങൾ സംയുക്ത കറൻസി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളാണ് ട്രംപിന്റെ കടുത്ത നിലപാടിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ ‘താരിഫ് രാജാവ്’ എന്നും രാജ്യത്തെ ഇറക്കുമതി നയം യുഎസിന് അതികഠിനമാണെന്നും ട്രംപ് പരിഹസിച്ചിരുന്നു.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ ‘അമേരിക്ക ഫസ്റ്റ് ട്രേഡ് പോളിസി’ ചെലുത്തുന്ന സ്വാധീനം ഇപ്പോൾ ഇന്ത്യ വിലയിരുത്തുകയാണ്. കണക്ക് പരിശോധിക്കുമ്പോൾ, ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ കാരണം ഇന്ത്യയുടെ കയറ്റുമതി തുടർച്ചയായി രണ്ടാം മാസവും 1% കുറയുകയും 38.01 ബില്യൺ ഡോളറിലേക്ക് താഴുകയും ചെയ്തു. അതേസമയം, ഇറക്കുമതി 5% ഉയർന്ന് 59.95 ബില്യൺ ഡോളറായതായാണ് കണക്ക് വ്യക്തമാക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകൾ അവലോകന മാസത്തിൽ കുറഞ്ഞ വളർച്ച രേഖപ്പെടുത്തി.
ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ കയറ്റുമതി 1.6% വർദ്ധിച്ച് 321.71 ബില്യൺ ഡോളറായപ്പോൾ, ഇറക്കുമതി 5.15% ഉയർന്ന് 532.48 ബില്യൺ ഡോളറിലെത്തി. വ്യാപാര കുറവ് (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 189.74 ബില്യൺ ഡോളറായിരുന്നപ്പോൾ, 2024 ഡിസംബർ വരെ ഇത് 210.77 ബില്യൺ ഡോളറായി വർദ്ധിക്കുകയും ചെയ്തു.