January 29, 2026

എസ്ബിഐ, പിഎന്‍ബി, കനറ എന്നിവയില്‍ മൂന്ന് ബാങ്കുകളെ ലയിപ്പിക്കും

0
BC-Universe_pic-1

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിനുമുന്‍പോ ലയന പ്രഖ്യാപനം വന്നേക്കാമെന്നാണ് സൂചന.

ലയന നടപടികള്‍ പിഎംഒ വൈകാതെ വിലയിരുത്തും. പൊതുമേഖലാ ബാങ്ക് ലയനം നടപ്പു സാമ്പത്തിക വര്‍ഷം തന്നെ സാധ്യമാക്കാനുള്ള നീക്കങ്ങളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുന്‍നിര ബാങ്കുകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയിലെ രണ്ട് പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. ലയനത്തിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയാറാക്കിയ കരട് പദ്ധതിയാണ് പിഎംഒ പരിശോധിക്കുക.

ലയനത്തിന് പുറമേ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സ്വയംഭരണാധികാരം ലഭ്യമാക്കല്‍, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയര്‍ത്തല്‍ എന്നിവയും പിഎംഒ വിലയിരുത്തും. നിലവില്‍ എഫ്ഡിഐ പരിധി 20 ശതമാനമാണ്. ഇത് 49 ശതമാനമായി ഉയര്‍ത്തിയേക്കും. ഇതിനുപുറമേ 2021-22ലെ ബജറ്റില്‍ ധനമന്ത്രി ബാങ്ക് സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതും പരിഗണനാ വിഷയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയില്‍ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയില്‍ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കിലും യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും. ഇതില്‍ ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിര്‍ത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *