സിനിമാ തീയേറ്ററുകളില്‍ വില്‍ക്കുന്ന പോപ്കോണിന് നികുതി വര്‍ധനവില്ലെന്ന് കേന്ദ്ര സർക്കാർ

സിനിമാ തീയേറ്ററുകളില്‍ വില്‍ക്കുന്ന പോപ്കോണിന് നികുതി വര്‍ധനവില്ലെന്ന് കേന്ദ്ര സർക്കാർ. 5 ശതമാനം നിരക്കില്‍ ജിഎസ്ടി ഈടാക്കുന്നത് തുടരും. എന്നാൽ ഒരു സിനിമാ ടിക്കറ്റിനൊപ്പം പോപ്കോണ്‍ ഒരുമിച്ച് വില്‍ക്കുകയാണെങ്കില്‍, സപ്ലൈ ഒരു കോമ്പോസിറ്റ് സപ്ലൈ ആയി കണക്കാക്കുകയും ടിക്കറ്റിന്റെ അടിസ്ഥാന വിതരണത്തിന്റെ ബാധകമായ നിരക്ക് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.
മസാല കലർന്ന പോപ്കോണിന് ജിഎസ്ടി നിരക്കും വ്യക്തമാക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് അഭ്യര്‍ത്ഥന ലഭിച്ചതിനെത്തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലിന്റെ 55-ാമത് യോഗം പോപ്കോണിന് ജിഎസ്ടി ബാധകമാണെന്ന് വ്യക്തമാക്കി. സിനിമാ തീയേറ്ററുകളില്‍ പോപ്കോണ്‍ പാക്ക്ഡ് ആയിട്ടല്ല നൽകുന്നത്. അതിനാല്‍ സിനിമാ എക്സിബിഷന്‍ സേവനത്തില്‍ നിന്ന് സ്വതന്ത്രമായി വിതരണം ചെയ്യുന്നിടത്തോളം കാലം ‘റെസ്റ്റോറന്റ് സേവനത്തിന്’ ബാധകമായ 5 ശതമാനം നിരക്ക് മാത്രമാണ് ഈടാക്കുകയെന്നും അറിയിച്ചു.
ജിഎസ്ടി പ്രകാരം, ഉപ്പും മസാലകളും കലര്‍ന്ന പോപ്കോണ്‍ നംകീന്‍ (ഉപ്പുചേര്‍ന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണം) ആയി തരംതിരിക്കുകയും 5 ശതമാനം നികുതി ഈടാക്കുകയും ചെയ്യുന്നു. ഇത് മുന്‍കൂട്ടി പാക്ക് ചെയ്ത് ലേബല്‍ ചെയ്താല്‍ 12 ശതമാനമാണ് നിരക്ക്. ചില തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങളൊഴികെ എല്ലാ പഞ്ചസാര മിഠായികള്‍ക്കും 18 ശതമാനം ജിഎസ്ടി ബാധകമാണ്, അതിനാല്‍ കാരമലൈസ് ചെയ്ത പോപ്കോണിന് 18 ശതമാനം നികുതി നിരക്ക് ഉണ്ട്.