June 7, 2025

ബജറ്റ് സഹായം പ്രതീക്ഷിച്ച് തിയേറ്റര്‍ മേഖല

0
images (2) (1)

രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ പഴയ സുവര്‍ണകാലത്തിലേക്ക് മടങ്ങിയെത്തുമോ? അതിന് കേന്ദ്ര ബജറ്റില്‍ നിന്നും സഹായം ലഭിക്കണമെന്നാണ് സിനിമാ തിയേറ്റര്‍ മേഖലയിലെ പ്രതീക്ഷ. പ്രധാനമായും ടിക്കറ്റുകളിലെ നികുതി കുറയ്ക്കണമെന്നും പരസ്യവിപണിയുടെ വളര്‍ച്ചയ്ക്കുള്ള പിന്തുണ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 2024ല്‍ തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ എണ്ണം 88.3 കോടിയായി. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനം കുറവാണ്. അതേസമയം, കോവിഡ് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് വരുംകാലത്തും തിയേറ്ററുകളിലെ ടിക്കറ്റ് വില്‍പ്പന വളരെ കുറവായിരിക്കും.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ മാധ്യമ-വിനോദ വിപണിയായി മാറുമെന്നു പ്രതീക്ഷിക്കുമ്പോഴും, ഈ മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന ഇപ്പോഴും 1 ശതമാനത്തില്‍ താഴെയാണ്. യുഎസ്, യുകെ, ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഇത് 3 മുതല്‍ 4 ശതമാനം വരെയാണ്. സിനിമാ ടിക്കറ്റുകള്‍ക്ക് നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി. ഇത് കുറച്ച് തിയേറ്ററുകളിലേക്കുള്ള ജനപ്രവാഹം വര്‍ദ്ധിപ്പിക്കണമെന്ന് വ്യവസായം ആവശ്യപ്പെടുന്നു. കൂടാതെ, തിയേറ്ററുകള്‍ തുറക്കുന്നതിനും അതിന്റെ പ്രവര്‍ത്തനം ലളിതമാക്കുന്നതിനും ഏകജാലക അനുമതി സംവിധാനമുണ്ടാക്കണമെന്നും നിര്‍മാണവും സേവനവികസനവും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

2023 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 5,500 സിംഗിള്‍ സ്ക്രീനുകളും 4,000 മള്‍ട്ടിപ്ലക്സുകളും പ്രവര്‍ത്തിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,200-1,300 പുതിയ സ്ക്രീനുകള്‍ മാത്രമേ കൂട്ടിച്ചേര്‍ക്കാനാകൂ എന്നാണ് കണക്ക്.

അതേസമയം, എഫ്എംസിജി കമ്പനികളുടെ ലാഭം കുറഞ്ഞതോടെ പരസ്യ വിപണിയിലും ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇത് പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകളുടെ വരുമാനത്തെ ബാധിച്ചതായി മാധ്യമ-വിനോദ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *