രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയില്‍വേ വിജയകരമായി പൂർത്തിയാക്കി.ട്രെയിൻ ഓടുന്നത് ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യയിലാണ്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യും.പരീക്ഷണം നടന്നത് ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിൽ വെച്ചാണ്. ഹൈഡ്രജൻ ട്രെയിൻ ടെക്നോളജി വികസിപ്പിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും 1200 കുതിരശക്തി ഹൈഡ്രജൻ ട്രെയിൻ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്ര റെയില്‍വേ ന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ വ്യക്തമാക്കി.
പരീക്ഷണ ഓട്ടം പൂർത്തിയായതോടെ, ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഫ്രാൻസ്, ജർമനി, സ്വീഡൻ, ചൈന, തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചേർന്നു.80 കോടി രൂപയാണ് ഒരു ഹൈഡ്രജൻ എഞ്ചിൻ നിർമിക്കുന്നതിന് ചെലവ്. കൂടാതെ ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനവുമാണ് ചെലവായി കണക്കാക്കുന്നത്. അതെസമയം 35 എഞ്ചിനുകള്‍ നിർമിക്കാനാണ് ഇന്ത്യൻ റെയില്‍വേയുടെ പദ്ധതി. 2,800 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇന്ത്യൻ റെയില്‍വേ വകയിരുത്തിയിരിക്കുന്നത്.
