രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറഞ്ഞു

മുംബൈ: ഇന്ത്യയിലെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് ഇതിനുകാരണം. അതെസമയം പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്. ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയതോടെ രാജ്യത്തെ നിലവിലുള്ള സ്റ്റോക്കിൽ വലിയ കുറവ് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യ ഇറക്കുമതി കൂട്ടേണ്ടി വന്നേക്കും. ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 58 % ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സസ്യ എണ്ണകളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരും പാം ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവുമാണ് ഇന്ത്യ. ഇന്ത്യ പ്രധാനമായും മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത് ബ്രസീൽ, റഷ്യ, അർജൻറീന, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.വ്യാപാരികളുടെ കണക്കുകൾ പ്രകാരം 2011 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയിലെ പാം ഓയിൽ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷം, ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 36% ഉയർന്ന് ഇറക്കുമതി 374,000 മെട്രിക് ടണ്ണായി. 750,000 ടണ്ണിലധികം പാം ഓയിൽ ഇന്ത്യ പ്രതിമാസം ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാൽ സൂര്യകാന്തി എണ്ണ ഇറക്കുമതി 22% കുറഞ്ഞു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 226,000 മെട്രിക് ടണ്ണായെന്നാണ് വ്യാപാരികളുടെ അഭിപ്രായം. പ്രാദേശിക ഭക്ഷ്യ എണ്ണകളുടെ ഉയർന്ന വിതരണവും വിലയിലെ വർദ്ധനവും ഫെബ്രുവരിയിൽ ഇറക്കുമതി കുറയ്ക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാണ്.