തമിഴ്നാട് നിക്ഷേപ കേന്ദ്രമായി മാറുന്നു! ടാറ്റ മോട്ടോഴ്സിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പ്ലാന്റിന് തുടക്കം

ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹന നിർമ്മാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് 500 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന ഈ പ്ലാന്റാണ് ദക്ഷിണേന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ രണ്ടാമത്തെ പ്ലാന്റ്. പുതിയ ഫാക്ടറിയിൽ ജാഗ്വാർ, ലാൻഡ് റോവർ തുടങ്ങിയ ആഡംബര കാറുകൾ നിർമ്മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഡിഎംകെ നേതാക്കളായ ദുരൈ മുരുകൻ, ടിആർബി രാജ, ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ടാറ്റ സൺസ് ലിമിറ്റഡ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.ടാറ്റ മോട്ടോഴ്സ് മാർച്ചിൽ തമിഴ്നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ പദ്ധതി പ്രകാരം, അടുത്ത അഞ്ചുവർഷം കൊണ്ട് 9000 കോടി രൂപ നിക്ഷേപവും, 5000 തൊഴിൽ അവസരങ്ങളും സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കണക്കാക്കുന്നു.