ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് ചെലവേറും, നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് സ്വിഗ്ഗി

ആവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ സേവന നിരക്കുകള്‍ ഉടൻ ഉയരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സ്വിഗ്ഗിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ ബോത്ര ആണ് നിരക്ക് വര്‍ധനവിന്റെ പ്രഖ്യാപനം നടത്തിയത്. ഭക്ഷണ വിതരണത്തിനായുള്ള പ്ലാറ്റ്ഫോം ഫീസ് അടുത്തിടെ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്‍സ്റ്റാമാര്‍ട്ടില്‍ ഇത് പ്രാബല്യത്തിലാകുന്നത്. ഇപ്പോഴത്തെ 15 ശതമാനം നിരക്കിൽ നിന്നു ഇന്‍സ്റ്റാമാര്‍ട്ടിന്റെ നിരക്കുകൾ 20-22 ശതമാനമായി ഉയരും. ഇതോടൊപ്പം, പരസ്യങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതു വഴി മൊത്തം ലാഭം കൂടി വർധിക്കും. പുതിയ നിരക്കുകൾ നടപ്പിലാക്കുന്നത് ഏത് തീയതിയിലാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ 199 രൂപയ്ക്കു താഴെയുള്ള ഓർഡറുകൾക്ക് 30 രൂപ ഡെലിവറി ഫീസ്, 15 രൂപ കാർട്ട് ഫീസ്, 6.50 രൂപ ഹാൻഡ്ലിംഗ് ചാർജുകൾ എന്നിവ സ്വിഗ്ഗി ഈടാക്കുന്നു. ഇത്തരത്തിലുള്ള സേവനങ്ങൾ നൽകിയിരുന്ന സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ മത്സരങ്ങൾക്കിടയിൽ 200 രൂപയ്ക്കു താഴെയുള്ള ഓർഡറുകൾക്ക് 30 രൂപ, വലിയ ഓർഡറുകൾക്ക് 16 രൂപ, 99 രൂപയ്ക്കു താഴെയുള്ള ഓർഡറുകൾക്ക് 35 രൂപയാണ് നിലവിലെ നിരക്കുകൾ. 2023 ഏപ്രിലില്‍ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓർഡറുകൾക്കായി ഒരു ഓർഡറിന് 2 രൂപ ഫീസ് നിശ്ചയിച്ചു. 18 മാസത്തിനുള്ളിൽ ഇത് അഞ്ചിരട്ടി ഉയർത്തി 10 രൂപയായി. സമാനമായി സൊമാറ്റോയും ഉത്സവ സീസണിന്റെ ഭാഗമായി 10 രൂപ ഫീസ് ഏർപ്പെടുത്തിയിരുന്നു. സ്വിഗ്ഗിയുടെ രണ്ടാം പാദത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ 2,763.33 കോടി രൂപയിൽ നിന്ന് 30 ശതമാനം ഉയർന്ന് 3,601.45 കോടി രൂപയാക്കി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വരുമാനം 3,222.2 കോടി രൂപയായിരുന്നു. ഇതോടൊപ്പം, കമ്പനി തന്റെ നഷ്ടം 657 കോടിയിൽ നിന്ന് 625.5 കോടിയായി കുറയ്ക്കുകയും ചെയ്തു.