പഞ്ചസാര ഉല്‍പ്പാദനത്തില്‍ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനത്തില്‍ 2024-25 സീസണിൽ 19 ശതമാനത്തിന്‍റെ ഇടിവുണ്ടാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ സീസണിലെ ഉല്‍പ്പാദനമായ 31.9 ദശലക്ഷം ടണ്ണില്‍ നിന്ന് ഇത്തവണ 25.8 ദശലക്ഷം ടണ്ണായി ഉല്‍പ്പാദനം താഴുമെന്ന് ആള്‍ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ (എ.ഐ.എസ്.ടി.എ) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.26.52 ദശലക്ഷം ടണ്ണായിരുന്നു ഈ സീസണില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ഈ സീസണിലെ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും 0.72 ദശലക്ഷം ടണ്‍ കുറവായിരിക്കും.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനക്കുറവാണ് മൊത്തത്തിലുള്ള ഇടിവിന് കാരണം.ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പ്പാദന സംസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ സീസണിലെ ഉല്‍പ്പാദനമായ 11 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഇത്തവണ എട്ട് ദശലക്ഷം ടണ്‍ ഉല്‍പ്പാദനം മാത്രമേ ഇവിടെയുള്ളൂ. രണ്ടാമതുള്ള യു.പിയിലും ചെറിയ ഇടിവ് രേഖപ്പെടുത്തി. ഇത്തവണ യു.പിയില്‍ ഒൻപത് ദശലക്ഷം ടണ്‍ ഉല്‍പ്പാദനമാണ് നടന്നത്.
കഴിഞ്ഞ തവണ ഇത് 10.4 ദശലക്ഷം ടണ്‍ ആയിരുന്നു. അതേസമയം, എഥനോള്‍ ഉല്‍പ്പാദനത്തിനായുള്ള പഞ്ചസാരയുടെ ഉപയോഗത്തില്‍ വലിയ വർധനവുണ്ടായെന്ന് എ.ഐ.എസ്.ടി.എയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 0.4 ദശലക്ഷം ടണ്‍ പ്രതീക്ഷിച്ചിടത്ത് 3.8 ദശലക്ഷം ടണ്‍ ജൈവ ഇന്ധനമായ എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചത്.