സംസ്ഥാന സര്‍ക്കാർ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വൻ മാറ്റങ്ങള്‍ വരുത്താൻ ഒരുങ്ങുന്നു
ഇരുനില വീടുകള്‍ക്ക് ഉയരം നോക്കാതെ തന്നെ ഇനി ഉടൻ കെട്ടിടപെർമിറ്റ് നല്‍കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകള്‍ക്ക് അപേക്ഷിച്ചാലുടൻ അനുമതി നല്‍കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങളില്‍ വിപുലമായ ഭേദഗതികള്‍ തയ്യാറായിരിക്കുകയാണ്.
നിയമവകുപ്പിന്റെ പരിശോധന കഴിഞ്ഞാല്‍ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.ഏഴു മീറ്റർ ഉയരമുള്ള വീടുകള്‍ക്കാണ് ഇപ്പോള്‍ സെല്‍ഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നത്. പുതിയ ഭേദഗതിയോടെ ഉയരം സംബന്ധിച്ച നിയന്ത്രണം നീങ്ങി, വിസ്തീർണ്ണമാണ് നിർണായക ഘടകം. ഇതോടെ കൂടുതല്‍ വീടുടമകള്‍ക്ക് എളുപ്പത്തില്‍ അനുമതി ലഭിക്കും.
അതെസമയം വാണിജ്യ കെട്ടിടങ്ങള്‍ക്കും വലിയ ഇളവ്. നിലവില്‍ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്ര അടി) വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കാണ് ഉടൻ പെർമിറ്റ് ലഭിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇത് 250 ചതുരശ്ര മീറ്റർ (2690.98 ചതുരശ്ര അടി) വരെ ഉയർത്തും. ചെറുകിട- ഇടത്തരം വ്യാപാരികള്‍ക്കും സംരംഭകർക്കും ഇതിലൂടെ വലിയ ആശ്വാസം.
