സംസ്ഥാനത്ത് റബര്‍ ടാപ്പിങ് വീണ്ടും സജീവമാകുന്നു; കാര്‍ഷിക ഉൽപ്പന്നങ്ങളുടെ വിപണിയിൽ ചലനങ്ങൾ

സംസ്ഥാനത്ത് റബർ ടാപ്പിംഗ് വീണ്ടും സജീവമാകുന്നു. തെളിഞ്ഞ കാലാവസ്ഥ പല മേഖലകളിലും ലഭ്യമായതോടെ, കർഷകരെ വരും ദിവസങ്ങളിൽ തോട്ടങ്ങളിലേക്ക് അടുപ്പിക്കുമെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. നവംബറിൽ പ്രധാന വിപണികളിൽ റബറിന്റെ ലഭ്യത വർധിക്കുമെന്നാണ് ടയർ വ്യവസായ മേഖലയുടെ കണക്കുകൂട്ടൽ. കാലവര്‍ഷക്കാലത്ത് ടാപ്പിംഗ് ദിനങ്ങളുടെ എണ്ണത്തിൽ പ്രതീക്ഷയ്‌ക്ക് ഒത്ത നേട്ടം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍, ജനുവരി മധ്യത്തിൽ റബർ ടാപ്പിംഗ് കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതെ സമയം, അന്താരാഷ്ട്ര റബർ വിപണിയിലെ തളർച്ചയെ മുതലാക്കി വ്യവസായികൾ വിവിധയിനം റബർഷീറ്റിന്റെ വിലയിൽ കുറവ് വരുത്തി. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് റബറിന്റെ വില 300 രൂപ കുറച്ച് 19,000 രൂപയാക്കിയപ്പോള്‍, ലാറ്റക്സ്, ഒട്ടുപാൽ എന്നിവയുടെ നിരക്കിലും ഇടിവ് രേഖപ്പെടുത്തി.ഇതേസമയം, ദീപാവലി പ്രമാണിച്ച് ഉത്തരേന്ത്യൻ വാങ്ങലുകാർ ഏലക്കയുടെ സംഭരണം ശക്തമാക്കി. ഇന്നത്തെ ലേലത്തിൽ വന്ന 68,001 കിലോ ഏലക്കയിൽ 67,512 കിലോ സംഭരിക്കുകയും ചെയ്തു. ഇടുക്കിയിൽ നടന്ന ലേലത്തിൽ കയറ്റുമതിക്കാരും സജീവമായിരുന്നു, പ്രത്യേകിച്ച് ഗൾഫ് മേഖലയിലേക്ക് ഓർഡറുകൾ ലഭിച്ചവ. മികച്ച ഗുണമേന്മയുള്ള ഏലക്ക കയറ്റുമതിക്കാർ 2578 രൂപയ്ക്കും ശരാശരി ഇനങ്ങൾ 2278 രൂപയ്ക്കും വാങ്ങി.നാളികേരം ഇപ്പോൾ ഓഫ് സീസണിൽ ആണെങ്കിലും ഗ്രാമീണ മേഖലകളിൽ പച്ചതേങ്ങയുടെ ലഭ്യത ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലയിൽ നാളികേരത്തിന് വില ലഭിച്ചതാണ് ചില കർഷകരെ ചെറിയ തോതിൽ വിളവെടുപ്പിനുള്ള പണിയിലേക്ക് പ്രേരിപ്പിച്ചത്. അതേസമയം, കൊച്ചി വിപണിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 19,400 രൂപയിലും കൊപ്ര 13,000 രൂപയിലും തുടർച്ചയായ മൂന്നാം വാരവും സ്ഥിരത പുലർത്തി.കുരുമുളകിന്റെ വില വീണ്ടും 100 രൂപ കുറഞ്ഞ് 62,700 രൂപയായി. എന്നാൽ വിപണിയിലെ ചരക്കുകളുടെ വരവ് കുറവാണ്.