അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന് വില ഇടിഞ്ഞു; ആഭ്യന്തരവിലയില്‍ മുന്നേറ്റം

കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഇടിവ് നേരിടുമ്പോള്‍ ആഭ്യന്തര റബ്ബർ വിലയില്‍ മുന്നേറ്റം. ആർഎസ്‌എസ് നാല് ഗ്രേഡ് ഷീറ്റിന് റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില 206.50 രൂപയായി.
192.51 രൂപയാണ് ബാങ്കോക്കിലെ വില. വിയറ്റ്നാം, തായ്‌ലാൻഡ്, എന്നിവിടങ്ങളിലെ കനത്ത മഴയില്‍ ചരക്കുവരവ് കുറഞ്ഞതോടെ അന്താരാഷ്ട്ര വില വർധിക്കേണ്ടതാണ്. എന്നാല്‍ പകരച്ചുങ്ക വിഷയങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വ്യാപാരം മോശമായി. പ്രത്യേകിച്ചും ചൈനീസ് വ്യാപാരികള്‍ ചരക്കെടുപ്പ് താഴ്ന്നതാണ് വില കുറഞ്ഞുനില്‍ക്കാൻ കാരണം.
ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഉദ്പാദക സംസ്ഥാനമായ കേരളത്തിലും റബ്ബർക്ഷാമമുണ്ട്. ഇത് വില വർധിക്കാനും ഇടയാക്കി. അടുത്ത ദിവസങ്ങളില്‍ വില 210-ലേക്ക് എത്താമെന്നാണ് വിലയിരുത്തല്‍. അതേസമയം വ്യാപാരികള്‍ പ്രസിദ്ധീകരിച്ച വില റബ്ബർ ബോർഡിന്റെ നിരക്കില്‍ നിന്ന് ഏറെ കുറവാണ്. ആർഎസ്‌എസ് നാല് 198.50 രൂപയ്ക്കാണ് ശനിയാഴ്ച വ്യാപാരം നടന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. പക്ഷേ, പോയ വാരം മുഴുവൻ ക്രമാനുഗതമായ വിലക്കയറ്റം പ്രകടമാക്കുന്നതാണ് അവരുടെ വില ചാർട്ട്. 196-ല്‍ നിന്നാണ് അത് മെച്ചപ്പെട്ടുവന്നത്.
അതേസമയം ഇപ്പോഴത്തെ വിലയില്‍ ഗുണമെന്ന് കണ്ട് ടാപ്പിങ് കൂട്ടിയിട്ടുണ്ട്. ടാപ്പിങ് മെച്ചപ്പെടുത്തി ഉത്പാദനം കൂട്ടുമ്പോഴും വില 200 രൂപയ്ക്കുമേല്‍ നില്‍ക്കേണ്ടതുണ്ടെന്ന് കൃഷിക്കാർ പറയുന്നു. മഴമറച്ചെലവും കടന്നുള്ള വരുമാനം ഉണ്ടെങ്കിലേ നഷ്ടം തടയാൻ കഴിയൂ. സമീപമാസങ്ങളിലും വില 200-ന് ചുറ്റുവട്ടത്ത് നില്‍ക്കുമെന്നാണ് ടയർ കമ്പനികളുടെ അനുമാനം.