100 കോടി രൂപ നെല്ല് സംഭരണത്തിന് അനുവദിച്ചു

കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
തുക അനുവദിച്ചത് നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷനാണ്. മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനുവേണ്ടി യാണ് തുക അനുവദിച്ചത്. ഈ വർഷം നേരത്തെ 185 കോടി അനുവദിച്ചിരുന്നു. അന്ന് അനുവദിച്ചത് ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയാണ് . ഈ സാമ്പത്തിക വർഷം ബജറ്റില്‍ 606 കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 285 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു.
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തില്‍ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകള്‍ ഇതില്‍ ഉള്‍പ്പടുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കർഷകർക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭിക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സർക്കാർ താങ്ങുവില നല്ക്കുമ്പോൾ മാത്രമാണ് കർഷകന് നെല്‍വില ലഭിക്കുന്നത്.
കേരളത്തില്‍ പിആർഎസ് വായ്‌പാ പദ്ധതിയില്‍ കർഷകന് നെല്‍വില ബാങ്കില്‍നിന്ന് കിട്ടും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതുമൂലം നെല്ല് ഏറ്റെടുത്താല്‍ വില കർഷകന് ഉടൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കർഷകന് വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. നെല്‍ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത് കേരളത്തില്‍ മാത്രമാണ്.