നെല്ലുസംഭരണം തീരുമാനം നീളുന്നു: മില്ലുടമകളുമായി ചര്‍ച്ച വീണ്ടും
നെന്മാറ: ഒന്നാംവിള കൊയ്ത്ത് 50 ശതമാനത്തിലേറെ പൂർത്തിയായിട്ടും സംഭരണവിലയിലും മില്ലുകളെ അനുവദിക്കുന്നതിലും തീരുമാനമായില്ല. സപ്ലൈകോയാണ് കർഷകരില്‍നിന്നും നെല്ല് സംഭരിക്കുന്നതിന് സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്താറുള്ളത്.
മുൻപ് രണ്ടുതവണ മില്ലുകളുമായി ചർച്ച നടത്തിയെങ്കിലും മില്ലുകാരുടെ ആവശ്യങ്ങള്‍ക്ക് സപ്ലൈകോയും വഴങ്ങിയിരുന്നില്ല. സംഭരിച്ച നെല്ലിന്‍റെ നിശ്ചിത അനുപാതമായ 60 ശതമാനം അരി സപ്ലൈകോക്ക് നല്‍കണമെന്ന് കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാൻ സാധിച്ചില്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്. കൈകാര്യ ചെലവുവർധന, ജിഎസ്ടി ഇളവ് തുടങ്ങിയ ആവശ്യങ്ങളും മില്ലുടമകളുടെ സംഘം ആവശ്യപ്പെടുന്നു.
കഴിഞ്ഞയാഴ്ച പാലക്കാട്ട് രണ്ടുമന്ത്രിമാരുടെ നേതൃത്വത്തില്‍ മില്ലുടമ സംഘങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായില്ല. നെല്ലുസംഭരണം സംബന്ധിച്ച് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നാളെ എറണാകുളത്ത് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി വീണ്ടും ചർച്ച നടത്തുന്നുണ്ടെന്ന് മില്ലുടമാസംഘം ഭാരവാഹികള്‍ വ്യക്തമാക്കി.
