ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിനൊരുങ്ങി റിലയൻസ്; 30 മിനിറ്റ് ഡെലിവറി സേവനവുമായി ജിയോമാർട്ട്

ആവശ്യവസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കുന്നതിനായി ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഉയരുന്നു. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്കറ്റ് എന്നിവയാണ് ഈ മേഖലയിലെ പ്രമുഖർ. ഇപ്പോൾ, റിലയൻസ് റീട്ടെയിൽ ഈ രംഗത്ത് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്.സാധനങ്ങൾ വേഗത്തിൽ ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കുക എന്നതാണ് ജിയോമാർട്ട് വഴിയുള്ള ഇവരുടെ ശ്രമം. നവി മുംബൈയിലും ബംഗളൂരും കേന്ദ്രീകരിച്ച് 10-15 മിനിറ്റ്, 30 മിനിറ്റ് സമയപരിധിക്കുള്ളിൽ ഓർഡറുകൾ എത്തിക്കുന്ന പദ്ധതി ജിയോമാർട്ട് നിലവിൽ പരീക്ഷിക്കുകയാണ്. ആരംഭത്തിൽ, മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം പലചരക്ക് സാധനങ്ങൾക്കാണ് അവരുടെ പ്രത്യേക ശ്രദ്ധ. ഇതിനുശേഷം വസ്ത്രങ്ങളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉള്‍പ്പെടുത്തി സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം.റിലയൻസ് ഡിജിറ്റൽ, ട്രെൻഡ്സ് തുടങ്ങിയ സ്റ്റോർ ശൃംഖലയെ പ്രയോജനപ്പെടുത്തിയാണ് ജിയോമാർട്ടിന്റെ പ്രവര്‍ത്തനം. ഉപഭോക്താക്കളെ ആകർഷിക്കാൻ ഡെലിവറി ഫീസുകൾ, പ്ലാറ്റ്‌ഫോം ഫീസുകൾ, സർജ് ഫീസുകൾ എന്നിവ ഒഴിവാക്കുകയും ചെയ്യും. റിലയന്‍സിന്‍റെ വലിയ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ് ശൃംഖല, 10,000-12,000 ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നതാണ്. 1,150 ലധികം ചെറിയ പട്ടണങ്ങളിൽ 5,000 പിന്‍കോഡുകളിലായി ഇത് വ്യാപിക്കാനാണ് കമ്പനിയുടെ പദ്ധതി.സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രധാന എതിരാളികള്‍ക്ക് ഇടപെടൽ കുറവുള്ള ചെറുപ്പട്ടണങ്ങളിലാണ് റിലയൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപുലമായ ഉൽപ്പന്നങ്ങളും സേവന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഡെലിവറി വിപണിയിൽ ശക്തമായ മത്സരം നൽകാനാണ് അവരുടെ ലക്ഷ്യം. വലിയ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഓർഡറുകൾ എത്തിക്കുന്നതിൽ ചില വെല്ലുവിളികൾ നേരിടും എന്നിട്ടും, അവരുടെ വിപുലമായ സ്റ്റോർ നെറ്റ്‌വർക്ക് ഉപയോഗിച്ച് മികച്ച സ്വാധീനം ചെലുത്താനാകുമെന്നാണ് പ്രതീക്ഷ.