രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളർ കുതിച്ചുകയറുന്നു

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 87.14 എന്ന നിലയിലേക്ക് താഴ്ന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ പുതിയ താരിഫ് നയങ്ങൾ മൂലം ഡോളർ ബലപ്പെട്ടു, അതേസമയം ഏഷ്യൻ കറൻസികൾ ദുർബലമായി. ട്രംപ് ഉയർന്ന നികുതി ചുമത്തിയത് പ്രധാനമായും യുഎസിന്റെ വലിയ വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് നേരെയാണ്.
ഇന്നത്തെ ആദ്യ വ്യാപാരത്തിൽ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന നിലയിലെത്തി. മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ട്രംപ് ഉയർന്ന തീരുവ ചുമത്തിയതാണ് ഡോളറിന്റെ വില കുതിച്ചുയരാൻ കാരണം. മെക്സിക്കോ, കാനഡ ഇറക്കുമതികൾക്ക് 5% നികുതിയും ചൈനയിൽ നിന്നുള്ള ചരക്കുകൾക്ക് 10% നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ ഫലമായി ഡോളർ സൂചിക 0.3% ഉയർന്ന് 109.8 എന്ന നിലയിലെത്തി, അതേസമയം ചൈനീസ് യുവാൻ 0.5% ഇടിഞ്ഞ് ഡോളറിനെതിരെ 7.35 എന്ന നിരക്കിൽ എത്തി.
ശനിയാഴ്ച ട്രംപ് താരിഫ് പ്രഖ്യാപിച്ചപ്പോൾ, കാനഡ അതിന് ഉടൻ മറുപടി നൽകിയിരുന്നു. യുഎസ് ഇറക്കുമതികൾക്ക് കാനഡ 25% നികുതി ചുമത്തുമെന്ന് കാനഡൻ സർക്കാർ വ്യക്തമാക്കിയതോടൊപ്പം, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം കൂടി അതിന് തിരിച്ചടിയായി ഉയർന്ന നികുതി ചുമത്തുമെന്ന് വ്യക്തമാക്കി.
ഇന്ത്യയുടെ കാര്യത്തിൽ, ട്രംപിൻ്റെ പുതിയ നയങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കുമെന്ന് വിദേശ നിക്ഷേപകർ കരുതുന്നു. ഇത് മൂലം അവർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറാൻ സാധ്യതയുണ്ട്, അതിനാൽ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യത കൂടുതലാണ്.