രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

പ്രശസ്ത വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻറ്റിലുള്ള നാഷണൽ സെൻറർ ഫോർ പെർഫോമിംഗ് ആർട്സിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 4 മണിക്ക്, വോർളി ശ്മശാനത്തിലേക്ക് അന്തിമസംസ്‌കാരത്തിനായി മാറ്റും. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹം വിടവാങ്ങും എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്രയിൽ സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി ഉയർത്തുമെന്നും, മഹാരാഷ്ട്രയിൽ ഇന്ന് വിനോദ പരിപാടികൾ ഇല്ലെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. ഇതുകൂടാതെ, ഇന്നത്തെ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കാസർകാർ പറഞ്ഞു.വ്യവസായ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ നേതാക്കളും മുംബൈയിലെ കൊളാബയിലെ രത്തൻ ടാറ്റയുടെ വസതിയിൽ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.