പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ കേരളം ഒന്നാമത്

കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനത്തിന്റെ വാർഷിക വളർച്ചയോടെ കേരളം രാജ്യത്ത് ഒന്നാമതായി. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് 60 ശതമാനവുമാണ് വളർച്ചയുണ്ടായത്.
2020 മുതൽ കേരളത്തിലെ പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉൽപാദനം വർഷംതോറും ഇരട്ടിയാകുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. 2024 ഒക്ടോബർ 10 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 പുരപ്പുറ സോളാർ നിലയങ്ങൾ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവ പകൽ സമയത്തിലെ വൈദ്യുതി ആവശ്യകതയുടെ 22 ശതമാനം പൂര്‍ത്തീകരിക്കുന്നുണ്ട്. പിഎം സൂര്യഘർ പദ്ധതിയിലൂടെ ലഭിച്ച ഏറ്റവും കൂടുതൽ സബ്സിഡിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്താണ്. 2,52,216 പേരാണ് സംസ്ഥാനത്ത് ഇതുവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്, ഇതിൽ 92,052 പ്ലാന്റുകൾക്ക് (424 മെഗാവാട്ട്) അപേക്ഷ നൽകിയിട്ടുണ്ട്. 55 ശതമാനം അപേക്ഷകരും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചുവെന്നും 181.54 മെഗാവാട്ട് ശേഷിയുള്ള സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ഉപയോക്താക്കൾക്ക് 78,000 രൂപ വരെയായി സബ്സിഡി ലഭിക്കും. കൂടാതെ, കെഎസ്ഇബി ബിൽ കുറയുന്നതുമൂലം ഉപയോക്താക്കൾക്ക് സാമ്പത്തിക നേട്ടവും ലഭിക്കും. ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകിയാൽ അതും വരുമാനമാക്കാൻ സാധിക്കും.