ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്

കണ്ണൂർ: ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളുമായി പുല്ലൂപ്പിക്കടവ്. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചതായി കെ.വി സുമേഷ് എംഎല്‍എ പറഞ്ഞു.
കോഴിക്കോട് എൻഐടി നടത്തിയ പരിശോധനയ്ക്ക് ശേഷം സമർപ്പിച്ച സേഫ്റ്റി ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് 4,27,98,673 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫ്ളോട്ടിങ് റെസ്റ്റോറന്റുകള്‍ തുടങ്ങാനും ടെണ്ടറുകള്‍ ഒരാഴ്ചയ്ക്കകം തന്നെ പുറത്തിറക്കും.അതെസമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കർശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ഫയർഫോഴ്‌സ്, ഹാർബർ എൻജിനീയറിങ് വിഭാഗം, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ്, തുറമുഖ വകുപ്പ് തുടങ്ങിയവയും പുല്ലൂപ്പിക്കടവില്‍ പരിശോധന നടത്തിയിരുന്നു.
മന:പൂർവമായ കാലതാമസം പദ്ധതിക്ക് ഉണ്ടായിട്ടില്ലന്നും വിദഗ്ധ ഏജൻസികളുടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കേണ്ടതുകൊണ്ടാണ് വൈകിയതെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു.2023 സെപ്റ്റംബറിലാണ് പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തനം തുടങ്ങിയത്. വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങള്‍, ടോയ്ലറ്റ് എന്നിവ നിലവില്‍ പുല്ലൂപ്പിക്കടവില്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിട്ടുണ്ട്.
പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചത് തറക്കല്ലിട്ട് ഒരു വർഷത്തിനകമാണ്. 62000 ലധികം പേർ ഉദ്ഘാടനം മുതല്‍ 2025 ഫെബ്രുവരി 28വരെ പുല്ലൂപ്പിക്കടവ് വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ചിട്ടുണ്ടെന്ന് എം.എല്‍.എ വ്യക്തമാക്കി.ഇക്കാലയളവിലെ 12,33,210 രൂപയാണ് വരുമാനം. ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് ഏപ്രിലില്‍ തന്നെ തുറന്ന് പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റെസ്റ്റോറന്റ് നടത്തിപ്പിന് പരിചയവും വൈദഗ്ധ്യവുമുള്ളവർ ടെണ്ടറില്‍ പങ്കെടുക്കാൻ മുന്നോട്ട് വരണമെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു.
അതെസമയം കണ്ണൂർ ജില്ലയുടെയും മലബാർ മേഖലയുടെയും വിനോദസഞ്ചാരമേഖയ്ക്ക് മുതല്‍ക്കൂട്ടാകും ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പി ആർ ഡി ചേംബറില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശനും പങ്കെടുത്തു.