മൂന്നാം വര്‍ഷവും മുപ്പതിനായിരം നിയമന ശുപാര്‍ശകളുമായി പി എസ് സി
ഈ വർഷത്തെ നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിട്ടതോടെ നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കേരള പിഎസ്‌സി.2025 ഒക്ടോബർ മാസം വരെ 30,246 പേര്‍ക്കാണ് കെ പി എസ് സി നിയമന ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരമെന്ന മാന്ത്രിക സംഖ്യ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
34,194 പേര്‍ക്കും നിയമന ശുപാര്‍ശ കഴിഞ്ഞ വർഷം നല്‍കിയപ്പോള്‍ 34,110 പേര്‍ക്കാണ് 2023 ല്‍ നല്‍കിയത്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 2.99 ലക്ഷം നിയമനശുപാര്‍ശകളാണ് പിഎസ്‌സി ഉദ്യോഗാർഥികള്‍ക്ക് നല്‍കിയത്.ഒക്ടോബർ വരെ പി എസ് സി 853 റാങ്ക് പട്ടികകളും പ്രസിദ്ധീകരിച്ചു. പ്രധാന തസ്തികകളുടെയെല്ലാം റാങ്ക് പട്ടിക ഒരു കലണ്ടര്‍ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ചെന്ന നേട്ടവും പി എസ് സിക്ക് തന്നെ.
ഒക്ടോബര്‍ 10 ന് യുപി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയും പുറത്ത് വിട്ടതോടെയാണ് ഈ നേട്ടം പി എസ് സിക്ക് സ്വന്തമാക്കാനായത്. വിവിധ വകുപ്പുകളിലെ എല്‍ ഡി എസ്, ക്ലാര്‍ക്ക്, എല്‍പി സ്‌കൂള്‍ ടീച്ചര്‍, കേരള ബാങ്കില്‍ ക്ലാര്‍ക്ക്, തദ്ദേശ വകുപ്പ് സെക്രട്ടറി, പൊലീസിലെ വിവിധ യൂണിഫോം തസ്തികകള്‍ തുടങ്ങിയവയും ഈ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.
