ഉയർന്ന പലിശ വാഗ്ദാനം നൽകി കബളിപ്പിച്ചു; പോപ്പുലർ ഫിനാൻസിന് 17.79 ലക്ഷം രൂപ പിഴ

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯ 17,79, 000 ലക്ഷം രൂപ പിഴ വിധിച്ചു. തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്.
പ്രതിവർഷം 12 % പലിശ വാഗ്ദാനം കൊടുത്താണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. 16,59,000/- രൂപയാണ് പരാതിക്കാരി നിക്ഷേപിച്ചത്. ആദ്യ മാസങ്ങളിൽ പരാതിക്കാരിക്ക് പലിശ കിട്ടിയെങ്കിലും പിന്നീട് ലഭിച്ചില്ല. സ്ഥാപനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പിന്നീടാണ് പരാതിക്കാരിക്ക് മനസ്സിലായത്. പിന്നീട് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. പക്ഷേ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരിക്ക് ലഭിച്ചില്ല.
ധനനഷ്ടവും മന:ക്ലേശവും ഉണ്ടായതിനാൽ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.നിക്ഷേപതുകയായ 16,59,000/- രൂപയും, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും, 20,000/- രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന് കമ്മീഷ൯ ഉത്തരവ് ഇറക്കി.
തട്ടിപ്പിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടമു ണ്ടാക്കുന്നവരെ നിയമത്തിന്റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.