June 7, 2025

കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു

0
images (3) (27)

മൂവാറ്റുപുഴ: കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 60 രൂപവരെ ഏപ്രില്‍ ആദ്യം വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.ഉല്‍പാദനം ഉയർന്നതും വേനല്‍മഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന കൈതച്ചക്കയുടെ വില കുറയാൻ കാരണമായത്.

കഴിഞ്ഞ മാസത്തെക്കാള്‍ 75 ശതമാനത്തിന് താഴെയാണ് വില. ഏപ്രില്‍ ആദ്യവാരം സ്പെഷല്‍ ഗ്രേഡ് വാഴക്കുളം പൈനാപ്പിളിന് വിപണിയില്‍ 60 രൂപയും പഴുത്തതിന് 54 രൂപയും വില ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്പെഷല്‍ ഗ്രേഡിന് 20 രൂപയും പച്ചക്ക് 18 രൂപയും പഴുത്തതിന് 20 രൂപയുമായി താഴ്ന്നു.കഴിഞ്ഞ വർഷം ഏപ്രിലിലും 62, 60, 65 എന്നിങ്ങനെയായിരുന്നു സ്പെഷല്‍ ഗ്രേഡ്, പച്ച, പഴം തുടങ്ങിയവയുടെ വില.

വരും ദിവസങ്ങളില്‍ വില വീണ്ടും കുറയും എന്നാണ് കർഷകരും വ്യാപാരികളും പറയുന്നത്. വേനല്‍മഴ പെയ്തതും കൂടുതല്‍ പേർ കൃഷിയിറക്കിയതിനാല്‍ ഉല്‍പാദനം കൂടിയതുമാണ് വിലയിടിവിന് കാരണം. ഇതിനുപുറമെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയും വില തീരെ കുറയാൻ കാരണമായി. മാങ്ങ സീസണ്‍ തുടങ്ങിയതും വിനയായിട്ടുണ്ട്.

കടുത്ത വേനലില്‍ കഴിഞ്ഞവർഷം ഉല്‍പാദനത്തില്‍ 30 ശതമാനം കുറവ് ഉണ്ടായിരുന്നെങ്കില്‍ ഇക്കൊല്ലം 25 ശതമാനത്തിലധിക ഉല്‍പാദനം ഉണ്ടായിട്ടുെണ്ടന്ന് പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍ വ്യക്തമാക്കി. കോവിഡ് കാലത്തും അതിനുശേഷവുമുള്ള ഒരു വർഷവും പൈനാപ്പിള്‍ കർഷകർ തകർന്നുപോയ സമയമായിരുന്നു. അന്ന് തോട്ടത്തില്‍ കിടന്ന് ചീഞ്ഞുനശിക്കുകയായിരുന്നു.

എന്നാല്‍, മൂന്നുവർഷത്തോളമായി വിലയില്‍ കുറവ് ഉണ്ടായിരുന്നില്ല. വർഷം മുഴുവൻ നല്ല വിലയും ലഭിച്ചു. ഇതോടെ കൂടുതല്‍ പേർ പൈനാപ്പിള്‍ കൃഷിയിലേക്കിറങ്ങി. പൈനാപ്പിള്‍ മാർക്കറ്റില്‍ മൊത്ത വിലയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ചില്ലറ വില്‍പനയില്‍ വലിയ കുറവ് അനുഭവപ്പെടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *