ഓപ്പറേഷൻ സിന്ധു; ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ. ഇറാനിൽ നിന്ന് ഒഴിപ്പിച്ചത് 3597 പേരെ. ഇസ്രായേലിൽ നിന്ന് 818 പേരെ. 19 വിമാനങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായത്. ഇതിൽ മൂന്ന് എണ്ണം വ്യോമസേനയുടേതാണ്. 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കൻ പൗരന്മാരെയും ദൗത്യത്തിലൂടെ ഇന്ത്യ തിരികെ കൊണ്ടുവന്നു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച 173 ഇന്ത്യക്കാരുടെ ഒരു പുതിയ സംഘം വ്യാഴാഴ്ച രാത്രി അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്നുമെത്തിയ സംഘത്തിൽ ഒരു മലയാളിയുമുണ്ട്. എഞ്ചിനീയറായിരുന്ന കോതമംഗലം സ്വദേശി അനന്ദു കൃഷ്ണനാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമ അതിർത്തി തുറന്ന ഇറാന്റെ നടപടിക്ക് സർക്കാരിനോട് നന്ദി അറിയിക്കുന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.