June 8, 2025

സവാള വില കുത്തനെ ഉയർന്നു

0
images (1) (1)

ദില്ലി: രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവ്. മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സവാള പ്രധാനമായും കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ കനത്ത മഴയിൽ വിളകള്‍ നശിച്ചിരിക്കുന്നത് വിലക്കയറ്റത്തിന്റെയും ക്ഷാമത്തിന്റെയും പ്രധാന കാരണമായി. ഒരു ആഴ്ചക്കിടെ മൊത്ത വിപണിയിൽ വിലയിൽ 25 രൂപയോളം വർധനവുണ്ടായപ്പോള്‍ ചില്ലറ വിപണിയിലും ശരാശരി 30 രൂപ വർധന രേഖപ്പെടുത്തി. ദില്ലി പോലുള്ള പ്രധാന നഗരങ്ങളിൽ സവാള വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവില്‍ സവാള വില.വെളുത്തുള്ളി വിലയും ഇരട്ടിയായിട്ടുണ്ട്. സവാളയുടെ ഉയർന്ന വില കാരണം പലരും സവാള വാങ്ങാന്‍ മടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച വരെ മൊത്ത വിപണിയിൽ 51 രൂപയ്ക്കാണ് സവാള ലഭിച്ചിരുന്നത്; ഇത് 74 രൂപയിലേക്ക് ഉയരുകയായിരുന്നു. ഒരു ആഴ്ചക്കിടെ 25 രൂപയോളം കൂടിയതാണ്. മഹാരാഷ്ട്രയിലെ പൂനെ, നാസിക്ക്, കര്‍ണാടകയിലെ ഹൂബ്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് സവാള കൃഷി വ്യാപകമായി നശിച്ചത്, അവിടങ്ങളിലാണ് സവാള കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തുന്നത്.ഉല്‍പാദനം കുറഞ്ഞതോടെ സവാള ക്ഷാമം രൂക്ഷമായി, വില ഉയരുന്നത് വീട്ടുജീവിതത്തിന് തന്നെ ആഘാതമേൽപ്പിച്ചു. ചില്ലറ വിപണിയില്‍ ഒരു കിലോ സവാളയ്ക്ക് 80 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില, 30 രൂപയോളം കൂടിയതാണ്. ഉപഭോക്താക്കള്‍ ഇപ്പോള്‍ കുറഞ്ഞ അളവിലാണ് സവാള വാങ്ങുന്നത്. ദീപാവലി അവധിയും വിലക്കയറ്റത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. നാസിക്ക്, പൂനെയിലെ വിപണികള്‍ ദീപാവലിക്കായി പത്ത് ദിവസത്തോളം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. അവിടെ വ്യാപാരം വീണ്ടും സജീവമായാല്‍ ഒരാഴ്ചക്കകം സവാള വില കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Leave a Reply

Your email address will not be published. Required fields are marked *