പ്രിന്റ് ചെയ്ത് നൽകുന്ന ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും ഇനിയില്ല; പകരം ഡിജിറ്റൽ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളും ആർസി ബുക്കുകളും ഇനി പ്രിന്റ് ചെയ്യാതെ നൽകാനുള്ള തീരുമാനം മോട്ടോർവാഹനവകുപ്പ് കൈക്കൊണ്ടിരിക്കുന്നു. പകരം, ഇവ ഡിജിറ്റൽ രൂപത്തിൽ പരിവാഹൻ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാൻ പദ്ധതിയിടുന്നു. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്റിംഗ് നിർത്തി, പിന്നീട് ആർസി ബുക്കിന്റെ പ്രിന്റിംഗും നിർത്തും. പ്രിന്റ് രേഖകൾ ഇനി ആവശ്യമില്ലെന്ന വാദത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാറ്റം, കൂടാതെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടിയാണ് സ്വീകരിക്കുന്നത്.
കേരളം ഇത്തരത്തിൽ രേഖകൾ ഡിജിറ്റലാക്കുന്ന നാലാമത്തെ സംസ്ഥാനമാണ്.നിലവിൽ, ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ, ലൈസൻസ് തപാൽ മാർഗം ലഭിക്കാൻ രണ്ട് മാസം വരെ കാത്തിരിക്കണം, ആർസി ബുക്ക് ലഭിക്കാൻ മൂന്നു മാസം വരെ എടുക്കാറുണ്ട്. ഡിജിറ്റലാകുന്ന സാഹചര്യത്തിൽ, ടെസ്റ്റ് പാസായതോടെ മിനിറ്റുകൾക്കുള്ളിൽ തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്ത് കൈവശം വെക്കാൻ കഴിയും. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ക്യു ആർ കോഡ് സ്കാൻ ചെയ്ത് രേഖകൾ പരിശോധിക്കാൻ കഴിയും.