50,000 യൂണിറ്റ് കയറ്റുമതി പിന്നിട്ട് നിസ്സാൻ മാഗ്നൈറ്റ്

കൊച്ചി: നിസ്സാൻ മാഗ്നൈറ്റിന്റെ 50,000 യൂണിറ്റുകൾ കയറ്റുമതി ചെയ്ത് നിസ്സാൻ മോട്ടോർ ഇന്ത്യ. 6,239 യൂണിറ്റുകൾ കൂടി ഫെബ്രുവരിയിൽ കയറ്റുമതി ചെയ്തതോടെയാണ് ഈ നേട്ടത്തിലെത്തിയത്. അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽ.എച്ച്.ഡി.) വിപണികളിലേക്കുകൂടി കയറ്റുമതി തുടങ്ങിയത് ഈ നേട്ടത്തിലെത്താൻ കാരണമായി.
ആഭ്യന്തര വിപണിയിൽ 2,328 വാഹനങ്ങൾ കൂടി ഫെബ്രുവരി മാസം വിറ്റഴിച്ചു, കയറ്റുമതിയുൾപ്പെടെ 8,567 വാഹനങ്ങളുടെ മൊത്ത വിൽപ്പനയും നിസ്സാൻ സ്വന്തമാക്കി.സ്റ്റിയറിങ് വീൽ ഇടതുവശത്തേക്ക് പുനസ്ഥാപിച്ചതല്ലാതെ മറ്റു മാറ്റങ്ങൾക്കൊന്നും എൽ.എച്ച്.ഡിയിൽ കമ്പനി മുതിർന്നിട്ടില്ല. സുരക്ഷ, പവർട്രെയിൻ, എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ എന്നിവയെല്ലാം സമാനമാണ്. നിലവിൽ മാഗ്നറ്റ് ആറു വേരിയന്റുകളിലാണ് ഇവ ലഭ്യമാകുന്നത്.1.0 ലിറ്റര്‍ പെട്രോൾ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനും ടര്‍ബോ എന്‍ജിനും ഇതിൽ ഉൾപ്പെടുന്നു.
നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ടര്‍ബോ എന്‍ജിന്‍ 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 5സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. ഗിയര്‍ബോക്‌സുകളാണുള്ളത്.നിലവില്‍ രാജ്യത്ത് മാഗ്‌നൈറ്റ് മാത്രമാണ് നിസാന്‍ നിര്‍മിക്കുന്നത്. രണ്ടാമത്തെ മോഡലായ എക്‌സ്-ട്രെയില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനമാണ്. തമിഴ്‌നാട്ടിലാണ് നിസാന്റെ വാഹന നിര്‍മാണ കേന്ദ്രം.