June 8, 2025

ഡല്‍ഹി-എന്‍സിആര്‍ വിപണിയില്‍ നന്ദിനി പാല്‍ ഉല്‍പ്പന്നങ്ങള്‍

0
images (2) (2)

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പാൽ ഉൽപ്പന്നങ്ങൾ ഡൽഹി-എൻസിആർ വിപണിയിൽ അവതരിപ്പിച്ചു. വമ്പൻ എതിരാളികളായ മദർ ഡെയറി, അമൂൽ എന്നിവയ്ക്കെതിരായി മത്സരാധിഷ്ഠിത വിലക്കുറവിലാണ് നന്ദിനി വിപണിയിലെത്തുന്നത്. വെള്ളിയാഴ്ച മുതൽ ചില്ലറവിപണിയിൽ നാല് വൈവിധ്യമാർന്ന പശുവിൻ പാൽ വേരിയന്റുകളും, തൈരും, മോരും ചില്ലറ വിലയിൽ വിൽക്കപ്പെടും. പശുവിൻ പാൽ ലിറ്ററിന് 56 രൂപ, ഫുൾ ക്രീം പാൽ 67 രൂപ, സ്റ്റാൻഡേർഡ് പാൽ 61 രൂപ, ടോൺഡ് പാൽ 55 രൂപ, തൈര് ഒരു കിലോ 74 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ച വില. സംസ്ഥാനത്ത് ഞങ്ങള്‍ക്ക് മിച്ചമുള്ള പാലുണ്ട്. കെഎംഎഫും മാണ്ഡ്യ മില്‍ക്ക് യൂണിയനും ചേര്‍ന്ന് ഡല്‍ഹി-എന്‍സിആറില്‍ പ്രതിദിനം 3-4 ലക്ഷം ലിറ്റര്‍ മിച്ചമുള്ള പാല്‍ വിപണനം ചെയ്യും,’ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയ ശേഷം സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിദിനം 100 ലക്ഷം ലിറ്റർ പാൽ ശേഖരിക്കുന്ന കെഎംഎഫിന് 60 ലക്ഷം ലിറ്റർ പ്രാദേശിക ഉപഭോഗത്തിനായി വേണം. 40 ലക്ഷം ലിറ്റർ മിച്ചമുള്ള പാലിനായി പുതിയ വിപണികൾ കണ്ടെത്തുകയാണ് ലക്ഷ്യം. 2,500 കിലോമീറ്ററിലേറെ ദൂരം കടന്ന് 50-54 മണിക്കൂറിനുള്ളിൽ പാൽ എത്തിക്കുന്നതിന്റെ വെല്ലുവിളികൾ മറികടക്കേണ്ടതുണ്ടെന്നും, ക്രമേണ ഡൽഹി-എൻസിആർ മേഖലയിൽ പ്രതിദിനം 5-6 ലക്ഷം ലിറ്റർ പാൽ വിൽപ്പന നടത്തുമെന്നു സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഗതാഗത സമയത്ത് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും ഡൽഹി-എൻസിആർ മേഖലയിലെ 40 ഡീലർമാരുമായി കെഎംഎഫ് പങ്കാളിത്തം നേടിയിട്ടുണ്ടെന്നും ചെയർമാൻ എൽ.ബി.പി. ഭീമനായിക് പറഞ്ഞു. 26.76 ലക്ഷം പാൽ ഉത്പാദകരും 15,737 ക്ഷീര സഹകരണ സംഘങ്ങളും 15 ജില്ലാ പാൽ യൂണിയനുകളും ചേർന്നുള്ള കെഎംഎഫിന് 25,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. കൂടാതെ, 25 രാജ്യങ്ങളിലേക്ക് പാലുല്പന്നങ്ങൾ കയറ്റുമതിയും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *