ടാറ്റ മോട്ടോർസിന് വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സ്

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന് കടുത്ത വെല്ലുവിളിയായി എം.ജി മോട്ടോഴ്‌സിന്റെ പുതിയ മോഡൽ വിന്‍സർ. ഈ മോഡൽ പുറത്തിറങ്ങിയതോടെ ടാറ്റയുടെ ദീർഘകാല മേധാവിത്വത്തിന് ഭീഷണിയാവുകയാണ്. കഴിഞ്ഞ മാസം രാജ്യത്താകെ 30% വിറ്റ ഇലക്ട്രിക് കാറുകളും വിന്‍സർ ആയിരുന്നു. ബുക്കിംഗ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ 15,000 വിന്‍സറുകൾ ബുക്ക് ചെയ്തതോടെ നിലവിൽ ഈ വാഹനം ഡെലിവറി കിട്ടാൻ നാലു മുതൽ ആറു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ടാറ്റയുടെ വിപണി വിഹിതത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിൽ 74% ആയിരുന്ന ടാറ്റയുടെ ഇവി വിപണി വിഹിതം ഈ വർഷം 58% ആയി താഴ്ന്നതായി ഫാഡ കണക്കുകൾ വ്യക്തമാക്കുന്നു. ആറുമാസം ഇടവേളകളിൽ പുതുപുത്തൻ മോഡലുകൾ വിപണിയിൽ ഇറക്കുമെന്ന എം.ജി മോട്ടോഴ്സിന്റെ പ്രഖ്യാപനം ടാറ്റയ്ക്കെതിരെയുള്ള മത്സരം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഒക്ടോബറിൽ മാത്രം 3,116 വിന്‍സറുകൾ വിറ്റതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഇലക്ട്രിക് കാറെന്ന ടാറ്റ നെക്സോണിന്റെ റെക്കോർഡ് മറികടന്നതായി സൂചന. നവംബറിൽ വിന്‍സറിന്റെ വിൽപ്പന ഇനിയും ഉയരും എന്നും കമ്പനി ഉത്പാദനം ജനുവരിയിൽ ഇരട്ടിയാക്കുമെന്നും എം.ജി അറിയിച്ചിട്ടുണ്ട്.വിപ്ലവം സൃഷ്ടിച്ച് എം.ജിഇലക്ട്രിക് വാഹന വിപണിയിൽ താൽപര്യം കുറഞ്ഞുവെന്ന ആശങ്കകളക്കിടയിലും എം.ജി ‘ബാറ്ററി ആസ് എ സർവീസ്’ (ബാസ്) പദ്ധതി അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്തമായൊരു സമീപനം സ്വീകരിച്ചു. ബാറ്ററി വാങ്ങാതെ വാടകയ്ക്ക് ഉപയോഗിക്കാനാവുന്ന മോഡൽ കൊണ്ടുവരികയിലൂടെ വിന്‍സറിന് കുറഞ്ഞ വിലയിൽ വിപണിയിൽ സാന്നിദ്ധ്യമുണ്ടാക്കാൻ എം.ജിക്ക് സാധിച്ചു. ബാസ് മാതൃകയെക്കുറിച്ച് ടാറ്റ പഠനത്തിലാണെങ്കിലും, അതിനെ പൂർണമായി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.