കെയർ ഹോസ്പിറ്റലുമായി ലയനം; വിശദീകരണവുമായി ആസ്റ്റർ

അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള കെയർ ഹോസ്പിറ്റലുമായി ലയിക്കുന്നുവെന്ന വാർത്തയെ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ തള്ളി. കഴിഞ്ഞ രാത്രി ഓഹരിവിപണികൾക്ക് നൽകിയ വിശദീകരണത്തിലൂടെയാണ് ആസ്റ്റർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മലയാളിയായ ഡോ. ആസാദ് മൂപ്പൻ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറും ബ്ലാക്ക്‌സ്റ്റോൺ-ടി.പി.ജി കൂട്ടുകെട്ടിലുള്ള കെയർ ഹോസ്പിറ്റലുമായി ലയന ചര്‍ച്ചകൾ നടക്കുന്നതായ സൂചനയാണെന്ന് കഴിഞ്ഞ ദിവസം മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും കമ്പനിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടത്. തങ്ങളുടെ വളർച്ചയും വിപുലീകരണ പദ്ധതികളും തുടർന്നുകൊണ്ടിരിക്കുകയാണെങ്കിലും, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ട തരത്തിൽ ലയന ചർച്ചകൾ നടന്നിട്ടില്ലെന്ന് ആസ്റ്റർ വിശദീകരണത്തിൽ പറഞ്ഞു. നിയമാനുസൃത കാര്യങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകിയ കമ്പനി, ലയനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റമുണ്ടായാൽ അത് യഥാസമയം അറിയിക്കുമെന്ന് വ്യക്തമാക്കി. വാർത്ത പുറത്ത് വന്നെങ്കിലും അത് ഓഹരി വിപണിയിൽ എത്രയുംമാത്രം സ്വാധീനമുണ്ടാക്കിയില്ലെന്നും, യഥാസമയം ഓഹരി ഉടമകളെ എല്ലാ കാര്യങ്ങളിലും അറിയിക്കുമെന്ന് ആസ്റ്റർ ഉറപ്പു നല്‍കി. ലയനം സംഭവിച്ചാൽഹൈദരാബാദ് ആസ്ഥാനമായ കെയർ ഹോസ്പിറ്റലാണ് ബ്ലാക്ക്‌സ്റ്റോൺ പിന്തുണയ്ക്കുന്ന ഹെൽത്ത്‌കെയർ സ്ഥാപനം. ഈ ലയനം നടക്കുകയാണെങ്കിൽ, രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത്‌കെയർ ശൃംഖലകളിലൊന്നായി ആസ്റ്റർ മാറും. കൂടാതെ, ലയനത്തിലൂടെ കെയർ ഹോസ്പിറ്റലിന്റെ നടത്തിപ്പുകാരായ ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലിസ്റ്റഡ് കമ്പനിയാകാനുള്ള സാധ്യതയും ഉണ്ടാകും.ഇന്ത്യയും മിഡിൽ ഈസ്റ്റും ഉൾപ്പെടെ ശൃംഖലകളുള്ള ആസ്റ്റർ, ഗൾഫ് മേഖലയിലെ ബിസിനസ് കഴിഞ്ഞിടെ വേർതിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ ആസ്റ്ററിന് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 19 ആശുപത്രികൾ, 232 ലാബുകൾ, 13 ക്ലിനിക്കുകൾ, 215 ഫാർമസികൾ എന്നിവയുണ്ട്.