June 8, 2025

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടൽ: 400 ട്രെയിനികൾ പുറത്തായത് വിവാദമായി

0
IMG-20250207-WA0026

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടിയുണ്ടായത്. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും പരീക്ഷ പാസ്സാകാത്തവരോട് ഇന്ന് വൈകിട്ട് 6 മണിക്കകം ക്യാമ്പസ് വിടാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. അന്യായമായാണ് പിരിച്ച് വിട്ടെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്ന് ജോലി നഷ്ടമായവർ പറഞ്ഞു. ബൗൺസർമാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്നും ഇവര്‍ പറഞ്ഞു. ഐടി ജീവനക്കാരുടെ സംഘടനകൾ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഇൻഫോസിസ് തന്നെ രംഗത്തെത്തി. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് ഇൻഫോസിസിന്‍റെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവെന്നും വിശദീകരണക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി. 2022 -ൽ റിക്രൂട്ട്മെന്‍റുകൾ നിർത്തിയ ഇൻഫോസിസ് രണ്ടര വർഷത്തിന് ശേഷമാണ് 2024-ൽ പുതിയ ബാച്ചിനെ റിക്രൂട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *