June 8, 2025

റെക്കോഡ് വിൽപ്പനയോടെ കേരളം മുഴുവൻ കേരള ചിക്കൻ എത്തുന്നു

0
chicken

കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം തുടങ്ങിയിട്ടുണ്ട്.ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക, ഉയർന്നു വരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കന്‍ പദ്ധതി തുടങ്ങിയത്. നിലവില്‍, 130 വില്‍പ്പനശാലകളും 454 ഫാമുകളുമുണ്ട്. 58,000 കിലോ കോഴിയിറച്ചി പ്രതിദിനം വിപണനശാലകള്‍വഴി വില്‍ക്കുന്നുണ്ട്.കേരളത്തിൽ ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതിവഴിയാണ്. 105.63 കോടി രൂപയുടെ സര്‍വകാല റെക്കോഡ് വില്‍പ്പന 2024-25 സാമ്പത്തികവര്‍ഷം കേരള ചിക്കന്‍ നേടിയിരുന്നു. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍, ഉത്പാദനം വര്‍ധിപ്പിച്ച് കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജന്‍സിയായി മാറാനാണ് ശ്രമം.കൂടാതെ വിലനിര്‍ണയത്തില്‍ സുപ്രധാനശക്തിയായി മാറാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ആവശ്യാനുസരണം കോഴിയിറച്ചി ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നില്ല. കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത് ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ്. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ക്കൂടി അടുത്തമാസം ആദ്യംമുതല്‍ പുതിയ ഫാമുകളും വിപണനശാലകളും തുടങ്ങും.കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റ, മരുന്ന് തുടങ്ങിയവയും സംരംഭകര്‍ക്ക് നല്‍കുകയും കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ തിരിച്ചെടുക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഫാം നടത്തിപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇപ്പോഴുള്ളത്. നിലവിലെ ഫാമുകളുടെ വികസനത്തിനും കൂടുതല്‍ ചെറുകിട കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി കോഴിവളര്‍ത്തല്‍ വിപുലമാക്കാനുമുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.കൂടുതല്‍ തൊഴിലവസരങ്ങളും ഇതുവഴി ലഭ്യമാകും. പാലക്കാട്ടും തളിപ്പറമ്പിലും ഉടന്‍ പുതിയ ഹാച്ചറികള്‍ ഉടന്‍ തുടങ്ങുന്നതോടെ പുറത്തുനിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *