കേരള ബാങ്കിനെ ‘ബി’ ഗ്രേഡിലേക്ക് ഉയര്‍ത്തി

2023-24 വർഷത്തെ ഗ്രേഡിങ്ങിൽ നബാർഡ് കേരള ബാങ്കിനെ ‘ബി’ ഗ്രേഡിലേക്ക് ഉയര്‍ത്തിയതായി സഹകരണ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി വായ്പ ബാക്കിനിൽപ്പിൽ ബാങ്ക് 50,000 കോടി രൂപ പിന്നിട്ടു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി അറിയിച്ചു.മാർച്ച് മാസം പൂർത്തിയാകുമ്പോഴേക്കും ഇത് 52,000 കോടി രൂപ കടക്കും. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ 5 ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക് മാറിയതായി മന്ത്രി പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിൽ സഞ്ചിത നഷ്ടം പൂർണ്ണമായും നികത്തി ബാങ്ക് അറ്റലാഭത്തിലെത്തിക്കും. ഇതോടെ എൻആർഐ നിക്ഷേപങ്ങൾ അടക്കം സ്വീകരിക്കാൻ കഴിയുന്ന തരത്തിലേക്ക് ബാങ്ക് മാറും. ബാങ്കിൻ്റെ മൊത്തം വായ്പയിൽ 25 ശതമാനം വായ്പയും കാർഷിക മേഖലയിലാണ് നൽകുന്നത്. 2025 26 സാമ്പത്തിക വർഷം ഇത് 33 ശതമാനമായി ഉയർത്തും. നെൽ കർഷകർക്ക് നെല്ലളന്ന ദിവസം തന്നെ പണം നൽകുന്ന രീതിയിൽ PRS വായ്പ സമ്പൂർണ്ണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.