കേദാർനാഥ് ക്ഷേത്രം തുറന്നു; ഈ വർഷം ഇതുവരെ ബുക്ക് ചെയ്തത് 22 ലക്ഷം തീർത്ഥാടകർ

കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. ഏകദേശം 12,000-ത്തോളം ഭക്തർ ആദ്യദിവസം ക്ഷേത്രത്തിലെത്തി. 11,000 അടി ഉയരത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവേശനകവാടം രാവിലെ ഏഴോടെ തീർഥാടകർക്കായി തുറന്നെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ആദ്യദിനം കേദാർനാഥിൽ ദർശനംനടത്തി.
‘ചാർ ധാം’ യാത്രയിലെ നാലുക്ഷേത്രങ്ങളിലൊന്നാണ് ശിവക്ഷേത്രമായ കേദാർനാഥ്. ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 30-ന് തുറന്നിരുന്നു. ബദരിനാഥ് ക്ഷേത്രം മേയ് നാലിന് തുറക്കും. മഞ്ഞുകാലത്ത് നാലുക്ഷേത്രങ്ങളും ആറുമാസത്തേക്ക് അടച്ചിടാറുണ്ട്.
ഈ വർഷം ഇതുവരെ 22 ലക്ഷത്തോളം തീർഥാടകരാണ് യാത്രയ്ക്ക് രജിസ്റ്റർചെയ്തത്. മൊത്തം 60 ലക്ഷംപേരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവർഷം 48 ലക്ഷം പേരാണെത്തിയത്.