June 8, 2025

ഇന്തോനേഷ്യയിലേക്ക് 10 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ

0
images (1) (11)

ഇന്ത്യ അടുത്ത നാല് വർഷത്തിനുള്ളിൽ 10 ദശലക്ഷം ടൺ ബസുമതി ഇതര അരി ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ അഭൂതപൂർവമായ അരി ശേഖരവും മികച്ച വിളവെടുപ്പുമാണ് ഈ തീരുമാനത്തിന് പ്രേരകമായത്. 250 ദശലക്ഷം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ അരിയൂന്നിയ ഭക്ഷണമാണ് പ്രധാന ആഹാരം. എന്നാൽ, 2023-ൽ അനുഭവപ്പെട്ട മഴക്കുറവിന്റെ പ്രത്യാഘാതമായി ഇന്തോനേഷ്യയുടെ ആകെ അരി ഉൽപ്പാദനം 30.34 ദശലക്ഷം ടണായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2.4% വരെ കുറവാണെന്നാണ് കണക്ക്. ഈ കയറ്റുമതിക്കായി ഇന്ത്യൻ സർക്കാർ നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്സ് ലിമിറ്റഡ് എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. അരി ശേഖരണം രാജ്യത്തെ വിവിധ സഹകരണ സ്ഥാപനങ്ങൾ വഴി നടത്തും. ഇതുമായി ബന്ധപ്പെട്ട കരാർ ഇന്ത്യൻ സഹകരണ മന്ത്രാലയവും ഇന്തോനേഷ്യയുടെ വ്യാപാര മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ചുകഴിഞ്ഞു. രാജ്യത്ത് ഇപ്പോൾ 44.1 ദശലക്ഷം ടൺ അരി ശേഖരിച്ചിരിക്കുകയാണ്, ഇത് സംസ്ഥാന സർക്കാരുകളുടെ സംഭരണവും ഉൾപ്പെടുന്നതാണ്. ഉൽപ്പാദനവും ശേഖരവും റെക്കോർഡ് ഉയർന്നതോടെ ആഭ്യന്തര ആവശ്യങ്ങൾക്ക് ആഘാതമുണ്ടാകാതെ കയറ്റുമതി നടത്താൻ സാധിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. 120 ദശലക്ഷം ടൺ നെല്ലിന്റെ റെക്കോർഡ് വിളവെടുപ്പാണ് കഴിഞ്ഞ വേനലിൽ ഇന്ത്യയിലെ കര്‍ഷകര്‍ നേടിയത്. ഇതിലൂടെ രാജ്യത്തിന്റെ അരി ശേഖരം സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ അഞ്ചിരട്ടി അധികമായി ഉയർന്നു. 2023-ൽ അരി വില വർധിച്ചതിനാൽ ഉള്ള ആശങ്കകൾ ഇപ്പോൾ ഇല്ലാതായതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *