ഹോംഗ് ഫു ഗ്രൂപ്പ് ചെന്നൈയിൽ പുതിയ സ്‌പോർട്സ് ഷൂ ഫാക്ടറി ആരംഭിക്കുന്നു; 25,000 തൊഴിൽ അവസരങ്ങൾ

ചെന്നൈയിൽ സമീപം സിപ്കോട്ട് മേഖലയിൽ തായ് വാനിലെ പ്രമുഖ നോൺ ലെതർ ഫുട്‌വെയർ നിർമാതാക്കളായ ഹോംഗ് ഫു ഇൻഡസ്ട്രിയൽ ഗ്രൂപ്പ് ഫാക്ടറി സ്ഥാപിക്കുന്നു. സ്പോർട്സ് ഷൂ ബ്രാൻഡുകളായ അഡിഡാസ്, നൈക്ക് എന്നിവയുടെ ഉൽപ്പന്നങ്ങൾ ഇനി ഈ ഫാക്ടറിയിൽ നിർമിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 2026ലാണ് ഉൽപ്പാദനം ആരംഭിക്കാനുള്ള പദ്ധതി.
ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാണ ഗ്രൂപ്പ്
ഹോംഗ് ഫു ഗ്രൂപ്പ് സ്‌പോർട്സ് ഫുട്‌വെയർ നിർമ്മാണ മേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ്. കോൺവേഴ്‌സ്, വാൻസ്, പ്യൂമ, റീബോക്ക്, അണ്ടർ ആർമർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെയും ഷൂകൾ ഇവരാണ് നിർമിക്കുന്നത്.
1500 കോടി രൂപയുടെ നിക്ഷേപം
തമിഴ്നാട് സർക്കാരുമായി ഹോംഗ് ഫു ഗ്രൂപ്പ് 1500 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2022ൽ ആദ്യ ഘട്ടത്തിൽ 1000 കോടി രൂപയുടെ കരാറും 2023 ജനുവരിയിൽ 500 കോടിയുടെ കരാറും ഒപ്പുവെച്ചിരുന്നു. ഫ്‌ളോറൻസ് ഷൂ കമ്പനി ലിമിറ്റഡ് ചെയർമാൻ അഖീൽ പനരുണയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി തമിഴ്നാട്ടിലെത്തിയത്.
25,000 തൊഴിൽ അവസരങ്ങൾ
ഫാക്ടറിയിൽ 25,000 പേർക്ക് തൊഴിൽ ലഭിക്കും, ഇതിൽ 85% സ്ത്രീകളായിരിക്കും. ഹോംഗ് ഫു ഗ്രൂപ്പിന് നിലവിൽ ഹോങ്കോംഗ്, തായ് വാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, മ്യാൻമാർ എന്നിവിടങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ആഗോളതലത്തിൽ പ്രതിവർഷം 20 കോടി സ്‌പോർട്സ് ഷൂകൾ നിർമിക്കുന്ന ഗ്രൂപ്പിന് 300 കോടി ഡോളറാണ് വാർഷിക വരുമാനം.
തൊഴിൽ മേഖലയിൽ മുന്നേറി തമിഴ്നാട്
തമിഴ്നാടിനെ ഇന്ത്യയുടെ ഫുട്‌വെയർ തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇതുവരെ 6,550 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിയതായും 86,150 പേർക്ക് തൊഴിൽ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോംഗ് ഫു ഗ്രൂപ്പിന്റെ പുതിയ പദ്ധതിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതൽ ശക്തിപ്പെടുമെന്നത് ഉറപ്പാണെന്ന് കമ്പനി ചെയർമാൻ ടിവൈ ചാംഗ് അഭിപ്രായപ്പെട്ടു.