ഉയർന്ന മൂലധന ചെലവ് ; രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ തകരാറിലാകാം

രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉയര്‍ന്ന മൂലധനച്ചെലവ് തടസമാകുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി വിന്യസിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി നിലവിലെ വാര്‍ഷിക ധനസഹായം 20 ശതമാനം എങ്കിലും വര്‍ധിപ്പിക്കേണ്ടതുണ്ട്.
പ്രോജക്ട് കമ്മീഷന്‍ ചെയ്യുന്നതിലെ കാലതാമസങ്ങളും, അനിശ്ചിതത്വങ്ങളും മൂലധനച്ചെലവ് 400 ബേസിസ് പോയിന്റുകള്‍ വരെ വര്‍ധിപ്പിക്കുമെന്ന് ആഗോള ഊര്‍ജ്ജ തിങ്ക് ടാങ്ക് എംബര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍, ഗ്രിഡ് കണക്റ്റിവിറ്റി കാലതാമസം, വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ (പിപിഎ) ഒപ്പിടുന്നതിലെ കാലതാമസം എന്നീ കാരണങ്ങളാണ് പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിലെ കാലതാമസം.
റിപ്പോര്‍ട്ട് അനുസരിച്ച്, ധനസഹായ ചെലവുകളില്‍ 400 ബേസിസ് പോയിന്റ് വര്‍ധനവ് ഇന്ത്യ 500-ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യത്തില്‍ നിന്ന് 100 ജിഗാവാട്ട് വരെ കുറയാന്‍ കാരണമാകും. മൂലധനച്ചെലവ് വര്‍ധിക്കുന്നത് ഉപഭോക്താക്കളുടെ വൈദ്യുതി ചെലവും സ്വാഭാവികമായി ഉയരും.
2024 സാമ്പത്തിക വര്‍ഷത്തില്‍ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും വിതരണത്തിലുമുള്ള നിക്ഷേപം 13.3 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധിച്ചു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, വാര്‍ഷിക ധനസഹായം ഓരോ വര്‍ഷവും 20 ശതമാനം സ്ഥിരമായ നിരക്കില്‍ വളരുകയും 2032 ആകുമ്പോഴേക്കും 68 ബില്യണ്‍ യുഎസ് ഡോളറിലെത്തുകയും വേണം.
14-ാമത് ദേശീയ വൈദ്യുതി പദ്ധതി (എന്‍ഇപി14) പ്രകാരമുള്ള ഒരു പ്രധാന നാഴികക്കല്ലായ ഇന്ത്യയുടെ 2030 ലെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം 500 ജിഗാവാട്ട് കൈവരിക്കുന്നതിന് 300 ബില്യണ്‍ യുഎസ് ഡോളറിന്റെ ക്യുമുലേറ്റീവ് നിക്ഷേപം ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു .
2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം യുകെയിലെ ഗ്ലാസ്ഗോയില്‍ നടന്ന സിഒപി26 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2032 ആകുമ്പോഴേക്കും 596 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി എന്‍ഇപി14 ലക്ഷ്യമിടുന്നു.