ഭക്ഷ്യ സുരക്ഷ കർശനമാക്കാൻ എഫ് എസ് എസ് എ ഐ

ഫുഡ് റെഗുലേറ്റര്‍ എഫ് എസ് എസ് എ ഐ (ഫുഡ് സെഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) സംസ്ഥാനങ്ങളിലെ ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ വെയര്‍ഹൗസുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്, ലക്ഷ്യം സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നതാണ്. ഡെലിവറി ഉദ്യോഗസ്ഥര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജറുകള്‍ (SOPs) നല്‍കാനും എഫ് എസ് എസ് എ ഐ നിര്‍ദേശിച്ചിരിക്കുന്നു.
എഫ് എസ് എസ് എ ഐയുടെ 45-ാമത് കേന്ദ്ര ഉപദേശക സമിതിയിലാണ് ഈ നിര്‍ദ്ദേശം ഉണ്ടായത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ടൂറിസ്റ്റ് സീസണില്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാനും, അവിടങ്ങളില്‍ മൊബൈല്‍ ലാബുകള്‍ ഉപയോഗിച്ച് പരിശോധന നടത്താനും യോഗം നിര്‍ദ്ദേശിച്ചു.
എഫ് എസ് എസ് എ ഐ സിഇഒ ജി. കമല വര്‍ധന റാവു സംസ്ഥാനങ്ങളിലെ ഭക്ഷ്യ കമ്മീഷണര്‍മാരോട് നിരീക്ഷണ സാമ്പിളുകള്‍ വര്‍ധിപ്പിക്കുകയും, ഇതിനായി മൊബൈല്‍ വാനുകള്‍ വിന്യസിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരെ ട്രെയിനിംഗിനും സര്‍ട്ടിഫിക്കേഷനും വിധേയരാക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൗരന്മാര്‍ക്ക് ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ്.
2026-ഓടെ 25 ലക്ഷം ഭക്ഷണം കൈകാര്യം ചെയ്യുന്നവരെ, യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, ഹോസ്റ്റല്‍ കാന്റീനുകള്‍ എന്നിവയിലും ഉള്‍പ്പെടുത്തി, ട്രെയിനിംഗ് നല്‍കാനുള്ള പദ്ധതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നോട്ടു വെച്ചിട്ടുണ്ട്. മേളകള്‍, വാക്കത്തോണുകള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയ ഔട്ട്‌റീച്ച് പരിപാടികളിലൂടെ ഭക്ഷ്യസുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിനും ഏര്‍പ്പാടുകള്‍ നടത്തണമെന്ന് എഫ് എസ് എസ് എ ഐ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഈ യോഗത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍, വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍, മുതിര്‍ന്ന എഫ് എസ് എസ് എ ഐ ഉദ്യോഗസ്ഥര്‍, ഭക്ഷ്യ വ്യവസായ പ്രതിനിധികള്‍, ഉപഭോക്തൃ ഗ്രൂപ്പുകള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍, ലബോറട്ടറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ 60-ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.