1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: വാഹനാപകടങ്ങളില്‍ പരിക്കേറ്റവർക്കായി പുതിയ പദ്ധതി

വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ പണമടയ്‌ക്കാതെ തന്നെ ചികിത്സ ലഭ്യമാകുന്ന ഈ പദ്ധതി മൂന്നു മാസത്തിനുള്ളിൽ രാജ്യത്താകെ നടപ്പാക്കാനാണ് പദ്ധതി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയുമായി ബന്ധമുള്ള ആശുപത്രികളിൽ ഒരാഴ്ചത്തെ സൗജന്യ ചികിത്സ ലഭ്യമാക്കും.
ഇതിനുള്ള തുക മോട്ടോർ വാഹന അപകട ഫണ്ടിൽ നിന്ന് ആശുപത്രികൾക്ക് നൽകും. മാർച്ചിൽ ആരംഭിച്ച പൈലറ്റ് പദ്ധതിയിലൂടെ ഇതുവരെ 2100 പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.ദേശീയ ആരോഗ്യ അതോറിറ്റി, പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവരും ഈ പദ്ധതിയിലേക്ക് സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കുള്ള പണം കണ്ടെത്താൻ ഇൻഷുറൻസ് കമ്പനികളുടെ പിന്തുണ ഗതാഗത മന്ത്രാലയം തേടുന്നതായും ഗഡ്കരി കൂട്ടിച്ചേർത്തു.