കേരളത്തിലെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിൽ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻക്യുഎഎസ്) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇതോടെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട നഗര കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം,മലപ്പുറം നിറമരുതൂർ ജനകീയ ആരോഗ്യ കേന്ദ്രം എന്നി ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. കണ്ണൂർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എൻക്യുഎഎസ് പുനഃഅംഗീകാരവും ലക്ഷ്യ പുനഃഅംഗീകാരവും നേടി.
സംസ്ഥാനത്തെ ഏഴ് ജില്ലാ ആശുപത്രികൾ, അഞ്ചു താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 152 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒമ്പതു ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്. ആകെ 14 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ അംഗീകാരവും അഞ്ച് ആശുപത്രികൾക്ക് മുസ്‌കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ കാലാവധിയാണ് എൻക്യുഎഎസ്/ലക്ഷ്യ അംഗീകാരത്തിന്നുള്ളത് . മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.