ആദ്യ ഉഡാൻ യാത്രി കഫേ കൊൽക്കത്തയിൽ

അധിക ചെലവില്ലാതെ വിമാനത്താവളത്തിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിന് തുടക്കമായി. ആദ്യ ഉഡാൻ യാത്രി കഫേ കൊൽക്കത്ത വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം ആരംഭിച്ചത്. ഈ കഫെ വിജയകരമായി പ്രവർത്തിപ്പിക്കാൻ സാധിച്ചാൽ തുടർന്നും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉഡാൻ യാത്രി കഫേ തുറന്നത്. ചായ, കാപ്പി, ലഘുഭക്ഷണം, വെള്ളം എന്നി അവശ്യ ഭക്ഷണ സാധനങ്ങളായിരിക്കും കഫേയില്‍ ലഭ്യമാകുക.എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളങ്ങളിൽ ഭക്ഷണങ്ങളുടെ അമിത നിരക്ക് പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഘവ് എംപി പറഞ്ഞു.