ഭാഗ്യക്കുറി ഏജന്റ്മാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവ ബത്ത; ധനവകുപ്പ് 26.67 കോടി അനുവദിച്ചു

ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്സവബത്ത അനുവദിച്ചു. ധനവകുപ്പ് നല്‍കിയ വിവരമനുസരിച്ച്, ഓരോ ഏജന്റിനും 7000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 2500 രൂപയും നല്‍കും. ഇതിന് ധനവകുപ്പ് 26.67 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരിക്കുന്നുവെങ്കിലും, ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപയുടെ പ്രത്യേക ഉത്സവബത്ത നല്‍കും. സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1000 രൂപയാണ് ബത്തയായി ലഭിക്കുക. കൂടാതെ, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്കും പ്രത്യേക ഉത്സവബത്ത അനുവദിക്കും.എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സ് ആയി 20,000 രൂപ അനുവദിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. പാർട്ട് ടൈം, കണ്ടിൻജന്റ് അടക്കമുള്ള ജീവനക്കാർക്ക് 6000 രൂപയുടെ അഡ്വാന്‍സാണ് ലഭിക്കുക. കരാർ തൊഴിലാളികൾ, സ്കീം തൊഴിലാളികള്‍ തുടങ്ങി കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച എല്ലാവര്‍ക്കും ഇത്തവണയും അതേ നിരക്കിൽ ബത്ത ലഭിക്കും. സംസ്ഥാനത്തെ 13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഓണ സഹായം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സാമ്പത്തിക വെല്ലുവിളികളിലൂടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കുറവു വരുത്താതെയാണ് ഈ അവസരത്തിലൂള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.