സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസയുടെ വർധനവ് ഏർപ്പെടുത്തി. പുതുക്കിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിലായി. അടുത്ത സാമ്പത്തിക വർഷമായ ഏപ്രിൽ 2025 മുതൽ (2025-2026) നിരക്ക് യൂണിറ്റിന് 12 പൈസ കൂടി വർധിപ്പിക്കും. ബിപിഎൽ വിഭാഗങ്ങൾക്കു പോലും ഈ വർധനവ് ബാധകമായിരിക്കും. 2024-25 സാമ്പത്തിക വർഷത്തേക്കായി, കെഎസ്ഇബി യൂണിറ്റിന് ശരാശരി 37 പൈസയുടെ വർധനവ് ആവശ്യപ്പെട്ടിരുന്നു, ഇതിൽ സമ്മർ താരിഫും ഉൾപ്പെട്ടിരുന്നു. എന്നാല്‍, റെഗുലേറ്ററി കമ്മീഷൻ ഈ അഭ്യർത്ഥന തള്ളിയതോടെ 16 പൈസയുടെ വർധന മാത്രമാണ് അംഗീകരിച്ചത്. 2025-26 വർഷത്തേക്കുള്ള സമ്മർ താരിഫ് അടക്കം 27 പൈസ വർധന ശുപാർശ ചെയ്തിരുന്നുവെങ്കിലും, 12 പൈസയുടെ വർധനയ്ക്കാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. കൂടാതെ, യൂണിറ്റിന് 10 പൈസ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം കമ്മീഷൻ നിരസിച്ചു. 2016-ൽ ഇടത് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വർഷങ്ങളിലും നിരക്ക് വർധനവുണ്ടായിരുന്നു. 2017-ൽ 30 പൈസ, 2019-ൽ 40 പൈസ, 2022-ൽ 40 പൈസ, 2023-ൽ 24 പൈസ എന്നിങ്ങനെയാണ് മുമ്പത്തെ വർധനവുകൾ.