ഖനന മേഖലയിലെ സർവ്വേയ്ക്കും ഇനി ഡ്രോൺ

കേരളത്തിൽ ഖനന മേഖലയിലെ സർവ്വേക്കും ഇനി ഡ്രോൺ ഉപയോഗിക്കും. കെൽട്രോൺന്റെ സഹയത്തോടെ മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ സർവേ സംവിധാനം നിലവിൽ കൊണ്ടുവന്നു. ഇതിനായി ഡ്രോണുകളിലൂടെ ലിഡാർ സർവേ ആരംഭിച്ചിട്ടുമുണ്ട്. ഇത് അനധികൃത ഖനനങ്ങൾ തടയുന്നതിന് മാത്രമല്ല, വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകും.
തിരുവനന്തപുരം പെരുംകടവിളയിലെ ഡെൽറ്റ ക്വാറിയിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പദ്ധതിയുടെയും അതിനായി തയ്യാറാക്കിയ പോർട്ടലിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ക്വാറികളുടെ സ്ഥാനം ഓൺലൈനായി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിലൂടെ അനധികൃത ക്വാറി പ്രവർത്തനങ്ങൾ തടയാൻ കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിന്റെ എല്ലാ ചട്ടങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ഹാൻ്റ്ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, ഓഫിസുകൾ സാധാരണയായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.